കോലി തിരക്കേറിയ താരം, വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല, ധോണിയുമായി പണ്ടും അടുത്ത സൗഹൃദമില്ല; തുറന്നു പറഞ്ഞ് യുവി

0
122

മൊഹാലി: വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിലെത്തുമ്പോള്‍ യുവരാജ് സിംഗ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്നു. കോലി തന്‍റെ സാന്നിധ്യമറിയിച്ച 2011ലെ ഏകദിന ലോകകപ്പിലാകട്ടെ യുവരാജ് ടൂര്‍ണമെന്‍റിന്‍റെ താരവും. വിരാട് കോലിയുമായി വളരെ അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് യുവരാജെന്നാണ് ആരാധകരും കരുതുന്നത്. 2011ലെ ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബധിതനായ യുവരാജ് പിന്നീട് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുകയും രോഗമുക്തി നേടുകയും ചെയ്തതിനുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.

എന്നാല്‍ പിന്നീട് പലവട്ടം ടീമിനകത്തും പുറത്തുമായി കരിയര്‍ പ്രതിസന്ധിയിലായ യുവിയെ ക്യാപ്റ്റനായിരുന്ന കാലത്ത് കോലി ടീമില്‍ വീണ്ടും അവസരം നല്‍കിയതും ഇരുവരുടെയും സൗഹൃദത്തിന്‍റെ ബലത്തിലാണെന്നും ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തങ്ങള്‍ തമ്മില്‍ അത്രവലിയ സൗഹൃദമൊന്നുമില്ലെന്ന് തുറന്നു പറയുകയാണ് യുവി. വിരാട് കോലി ടീമിലെത്തുമ്പോള്‍ ചീകുവായിരുന്നുവെന്നും ഇപ്പോള്‍ വിരാട് കോലി ആയെന്നും അതു രണ്ടും തമ്മില്‍ വലിയ അന്തരമുണ്ടെന്നും യുവരാജ് സിംഗ് ടിആര്‍എസ് പോഡ്കാസ്റ്റില്‍ പറഞ്ഞു. വിരാട് കോലി തിരിക്കേറിയ താരമായതിനാല്‍ വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും യുവി വ്യക്തമാക്കി.

ഇന്ത്യന്‍ നായകനായിരുന്ന എം എസ് ധോണിയുമായി തനിക്ക് ഒരിക്കലും അടുത്ത സൗഹൃദമുണ്ടായിട്ടില്ലെന്നും യുവരാജ് പറഞ്ഞു. ഒരുമിച്ച് ക്രിക്കറ്റ് കളിക്കുമ്പോഴുള്ള സൗഹൃദം മാത്രമെ ഞങ്ങള്‍ തമ്മിലുള്ളുു. കാരണം,ഞങ്ങളുടെ രണ്ടുപേരുടെയും ലൈഫ് സ്റ്റൈര്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഒരുമിച്ച് കളിക്കുമ്പോഴുള്ള സൗഹൃദം ഉണ്ട്. എന്നെക്കാള്‍ നാലുവര്‍ഷം ജൂനിയറാണ് ഇന്ത്യന്‍ ടീമില്‍ ധോണി. പിന്നീട് ധോണി നായകനായി, ഞാന്‍ വൈസ് ക്യാപ്റ്റനും. തീരുമാനങ്ങളെടുക്കുമ്പോള്‍ സ്വാഭാവികമായി രണ്ടുപേരും തമ്മില്‍ ഭിന്നതകളൊക്കെ ഉണ്ടായിട്ടുണ്ട്. എങ്കിലും 2019ലെ ലോകകപ്പിന് മുമ്പ് കരിയറില്‍ ഉപദേശം തേടി താന്‍ ധോണിയെ സമീപിച്ചിരുന്നുവെന്നും യുവി പറഞ്ഞു.

2019ലെ ലോകകപ്പിന് മുമ്പ് കരിയര്‍ തുടരണോ എന്ന ആശങ്കയുയര്‍ന്ന ഘട്ടത്തില്‍ ധോണിയെ വിളിച്ച് സംസാരിച്ചിരുന്നു. അന്ന് ധോണിയാണ് നിലവിലെ സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയില്‍ താനില്ലെന്ന കൃത്യമായ ചിത്രം നല്‍കിയതെന്നും അത് കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്നും യുവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here