മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

0
3

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

കട്ടില്‍, അലമാര. ജനല്‍പാളി, വാഷ് ബേസിന്‍, ഷവര്‍ തുടങ്ങിയവയാണ് മോഷണം പോയത്. സുല്‍ത്താന്റെ പരാതിയില്‍ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടിലേക്ക് താമസം മാറുമ്പോള്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ച ഫര്‍ണീച്ചറടക്കം 1.50 ലക്ഷം രൂപയോളം വില വരുന്ന സാധന സാമഗ്രികളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കഴിഞ്ഞയാഴ്ചയും പ്രദേശത്ത് മോഷണം നടന്നിരുന്നു.

മുണ്ടക്കൈ ചിറക്കല്‍ സുലൈമാന്റെ വീട്ടില്‍ നിന്നും പുതപ്പുകള്‍,ഗൃഹോപകരണങ്ങള്‍, പണിയായുധങ്ങള്‍ എന്നിവ മോഷണം പോയിരുന്നു. കാര്‍ഷിക വിളകളും മോഷണം പോകുന്നതും പതിവായിട്ടുണ്ട്.

ദുരന്തമേഖലകളില്‍ ഇപ്പോള്‍ ആരും താമസിക്കുന്നില്ല. നോ ഗോസോണ്‍ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ഇവിടേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കണമെങ്കില്‍ പാസ് നിര്‍ബന്ധമാണ്. തങ്ങളുടെ പഴയ വീടുകളും മറ്റും സന്ദര്‍ശിക്കണമെങ്കില്‍ നാട്ടുകാര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.

ചൂരല്‍മല ടൗണില്‍ പൊലീസിന്റെ കര്‍ശന പരിശോധന നടക്കുന്നുണ്ട്. എന്നിട്ടും മോഷണം വ്യാപകമാണ്. മോഷണത്തിനായി ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും അവരെ ഉടന്‍ പിടികൂടണമെന്നും വീട്ടുടമസ്ഥര്‍ ആവശ്യപ്പെടുന്നു. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here