ഫീൽഡിങ്ങിനിടെ തലയിടിച്ചുവീണു, എൻഗിഡിക്ക് പരിക്ക്; മൈതാനത്ത് ഇരച്ചെത്തി ആംബുലൻസ്

0
10

ദില്ലി: ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തി ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്ക്. ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ തല നിലത്തിടിച്ച താരത്തെ മൈതാനത്തുനിന്ന് ആംബുലൻസിലാണ് പുറത്തെത്തിച്ചത്. ഡൽഹി ഉയർത്തിയ 265 റൺസ് എന്ന വമ്പൻ സ്കോർ പിന്തുടരുകയായിരുന്നു പഞ്ചാബ് കിംഗ്‌സ്. മൂന്നാം ഓവറിൽ അക്ഷർ പട്ടേലിന്‍റെ പന്തിൽ പ്രിയാൻഷ് ആര്യ നൽകിയ ക്യാച്ച് പിടിക്കാനായി എൻഗിഡി മിഡോണില്‍ നിന്ന് പുറകോട്ട് ഓടി.

പന്ത് കൈപ്പിടിയിലൊതുക്കാൻ പിന്നിലേക്ക് ആഞ്ഞു ചാടിയ താരം നിയന്ത്രണം തെറ്റി തലകുത്തി വീഴുകയായിരുന്നു. എൻഗിഡിയുടെ തലയും കഴുത്തും ശക്തിയായി മൈതാനത്ത് ഇടിക്കുന്നത് കണ്ട താരങ്ങളും ആരാധകരും ഒരുപോലെ പരിഭ്രാന്തരായി. താരം അനക്കമില്ലാതെ കിടന്നതോടെ സ്റ്റേഡിയം നിശബ്ദമായി. നിമിഷങ്ങൾക്കകം ടീം ഡോക്ടർമാരും ഫിസിയോയും ഗ്രൗണ്ടിലെത്തി. പരിശോധനകൾക്ക് ശേഷം സ്ട്രെച്ചറിലേക്ക് മാറ്റിയ എന്‍ഗിഡിയെ പരിക്കിന്‍റെ ഗൗരവം കണക്കിലെടുത്ത് ഗ്രൗണ്ടിലേക്ക് ആംബുലൻസ് വിളിച്ചു വരുത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

എന്‍ഗിഡിക്ക് പരിക്കേറ്റതോടെ ഏകദേശം 15 മിനിറ്റിലധികം സമയം മത്സരം നിർത്തിവെച്ചു. മെഡിക്കൽ ടീമിന്‍റെ പരിചരണത്തിനിടെ എൻഗിഡി പ്രതികരിക്കുന്നുണ്ടെന്നത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും പരിക്കിന്റെ വ്യാപ്തി വ്യക്തമല്ല. താരത്തെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി രാഹുലിന്‍റെ റെക്കോര്‍ഡ് സെഞ്ചുറിയുടെ കരുത്തില്‍ 264 റണ്‍സടിച്ചെങ്കിലും തിരിച്ചടിച്ച പഞ്ചാബ് പവര്‍ പ്ലേയില്‍ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 116 റണ്‍സടിച്ചു. മിന്നും ഫോമിലായിരുന്ന എന്‍ഗിഡി പരിക്കേറ്റ് പുറത്തായത് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here