മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. ‘കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന തത്വത്തിൽ നിന്ന് പോലീസ് മാറിപ്പോയതിനാൽ ഞാൻ ജോലി രാജിവെക്കുന്നു; പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു – രാഘവ് ഛദ്ദ’ എന്നായിരുന്നു ട്രോളിലെ വരികൾ. പരിഹാസരൂപേണ ചിരിക്കുന്ന ഇമോജികളും ‘#justasking’ എന്ന ഹാഷ്‌ടാഗും അദ്ദേഹം ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
ഒരു വിഭാഗം ആളുകൾ പ്രകാശ് രാജിന്റെ ധീരമായ നിലപാടിനെ കൈയടിച്ച് സ്വീകരിച്ചപ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇതാണോ ഒരു പാൻ ഇന്ത്യ നടന്റെ ഭാഷ എന്നും “ഇന്നലെ വരെ ഛദ്ദ നല്ലവനായിരുന്നു, ബിജെപിയിൽ ചേർന്നപ്പോൾ ക്രിമിനലായോ?” എന്നും ചിലർ ചോദിക്കുന്നു. പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിയും രാഘവ് ഛദ്ദയെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഛദ്ദയെ ഏറ്റവും വലിയ വഞ്ചകൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇഡി, സിബിഐ റെയ്ഡുകളെ ഭയന്നാണ് ഛദ്ദയുടെ ഈ മാറ്റമെന്നും റാഠി ആരോപിക്കുന്നു.
വർഷങ്ങളായി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്ന രാഘവ് ഛദ്ദയോടൊപ്പം മറ്റ് ആറ് രാജ്യസഭാ എംപിമാരും എഎപി വിട്ട് ബിജെപിയിൽ ചേര്‍ന്നിരുന്നു. സന്ദീപ് പഥക്, സ്വാതി മലിവാൾ, ഹർഭജൻ സിംഗ് തുടങ്ങിയ പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു. പത്ത് എംപിമാരിൽ ഏഴുപേരും ബിജെപിയിലേക്ക് മാറുന്നതോടെ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് ഇവർക്ക് രക്ഷപ്പെടാനാകും. പാർട്ടി അതിന്റെ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നാണ് ഛദ്ദ ആരോപിക്കുന്നത്.

