2022ലെ മംഗളൂരു സ്ഫോടനത്തിന് സമാനം? ബെംഗളൂരു കഫേയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും

0
75

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ച ബോംബ് ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചത് എന്ന് എഫ്എസ്എൽ റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമാകൂ. ഉച്ചയ്ക്ക് ഒരു മണിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗ ശേഷം കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും.

ബെംഗളൂരു കഫേയിലെ സ്ഫോടനവും 2022ലെ മംഗളൂരു സ്ഫോടനവും തമ്മിലെ സമാനതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. 2022 നവംബർ 19 ന് മംഗളൂരുവിൽ ഒരു ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിച്ച കുക്കർ ബോംബ് സ്ഫോടനവുമായുളള കഫെ സ്ഫോനത്തിന്‍റെ സമാനതകളാണ് പരിശോധിക്കുന്നത്.

ബെംഗളൂരുവില്‍ സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരിൽ 46കാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും.

വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. പത്ത് പേര്‍ക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര ആരോപിച്ചു. അതേസമയം സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. 2022-ൽ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗുളുരു കഫേ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ദില്ലിയും ജാഗ്രതയിലാണ്. പരിശോധനകൾ വർധിപ്പിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലടക്കം ജാഗ്രതയുണ്ട്. ഉത്സവ ആഘോഷങ്ങൾ വരാനിരിക്കെ സുരക്ഷ കർശനമാക്കാനാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here