മക്കയിൽ തിരക്ക് വർധിക്കുന്നു; തീർഥാടകർ അച്ചടക്കം പാലിക്കണമെന്ന് അധികൃതര്‍

0
60

ജിദ്ദ: മക്കയിലെത്തുന്ന ഉംറ തീർഥാടകർ തിരക്ക് ഒഴിവാക്കാൻ അച്ചടക്കത്തോടെയും പരസ്പര വിട്ടുവീഴ്ചയോടെയും പെരുമാറണമെന്ന് അധികൃതർ. സ്ത്രീകൾക്കും പ്രായമായവർക്കും മുൻഗണന നൽകണമെന്നും അധികൃതർ വിശ്വാസികളോട് അഭ്യർത്ഥിച്ചു. റമദാന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വൻ ഒരുക്കങ്ങളാണ് ഹറമിൽ നടന്നുവരുന്നത്.

മക്കയിലെ ഹറം പള്ളിയിൽ ഉംറക്കെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം. തിരക്ക് വർധിക്കുന്ന സാഹചര്യങ്ങളിൽ പരസ്പര വിട്ടുവീഴ്ചയോടെ പെരുമാറണമെന്നും ഹറം പള്ളിയിൽ അതിന് ഇരട്ടി പ്രതിഫലമുണ്ടെന്നും അധികൃതർ ഉണർത്തി. ഹറമിൽ ആരാധനക്കെത്തുന്നവരും ഉംറ തീർഥാടകരും അച്ചടക്കത്തോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം.

സ്ത്രീകൾക്കും പ്രായമായ ആളുകൾക്കും ഹറമിലേക്ക് പ്രവേശിക്കാനും കർമ്മങ്ങൾ ചെയ്യാനും മുൻഗണന നൽകണം. കഴിഞ്ഞ വർഷം 13.5 ദശലക്ഷത്തിലധികം തീർഥാടകർ മക്കയിൽ ഉംറക്കെത്തിയിരുന്നു. റമദാനിലാണ് ഏറ്റവും കൂടുതൽ തീർഥാടകർ ഉംറക്കെത്താറുള്ളത്. എല്ലാവർക്കും ഉംറ ചെയ്യാൻ അവസരമൊരുക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം റമദാനിൽ ഒരാൾക്ക് ഒരു ഉംറ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അടുത്ത റമദാന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വൻ ഒരുക്കങ്ങളാണ് ഹറമിൽ നടന്നുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here