കോലി മാത്രമല്ല, അവനെയും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കണമായിരുന്നു; തുറന്നു പറഞ്ഞ് ഗംഭീര്‍

0
188

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയാണ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി മൂന്ന് വര്‍ഷത്തെ ഏകദിന സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ട വിരാട് കോലി ശ്രീലങ്കക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറി നേടി.

കാര്യവട്ടം ഏകദിനത്തില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു വിരാട് കോലിയുടെ ബാറ്റിംഗ്. 110 പന്തില്‍ 166 റണ്‍സുമായി പുറത്താകാതെ നിന്ന കോലി 283 റണ്‍സുമായി പരമ്പരയിലെ ടോപ് സ്കോററായതിനൊപ്പം പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വിരാട് കോലിക്ക് ഒപ്പം പരമ്പരയില്‍ ഒമ്പതു വിക്കറ്റുമായി തിളങ്ങിയ പേസര്‍ മുഹമ്മദ് സിറാജും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെടാന്‍ തീര്‍ത്തും അര്‍ഹനായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു.

കാര്യവട്ടം ഏകദിനത്തില്‍ 32 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സിറാജ് ആണ് ഇന്ത്യക്ക് റെക്കോര്‍ഡ് ജയം സമ്മാനിച്ചത്. ഒരറ്റത്തുനിന്ന് തുടര്‍ച്ചയായി 10 ഓവറുകള്‍ എറിഞ്ഞ സിറാജ് 32 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. 4.05 എന്ന മികച്ച ഇക്കോണമി നിലനിര്‍ത്താനും പരമ്പരയില്‍ സിറാജിനായി.

പരമ്പരയില്‍ കോലിക്കൊപ്പം തന്നെ മികച്ച പ്രകടനമാണ് സിറാജും നടത്തിയതെന്ന് ഗംഭീര്‍ പറഞ്ഞു. കോലിക്കൊപ്പം സിറാജിനെയും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കണമായിരുന്നു. കാരണം, അയാള്‍ വിക്കറ്റ് വേട്ട നടത്തിയത് ബാറ്റിംഗ് വിക്കറ്റുകളിലായിരുന്നു. ബാറ്റര്‍മാരെ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കുക എന്നത് എല്ലായ്പ്പോഴും കാണുന്ന രീതിയാണ്. പക്ഷെ, സിറാജിന്‍റേത് കോലിക്കൊപ്പം പോന്ന പ്രകടനമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. പരമ്പരയിലെ ഓരോ മത്സരത്തിലും ബൗളിംഗില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത് സിറാജിന്‍റെ സ്പെല്ലുകളായിരുന്നു. ഭാവിയുടെ താരമാണ് സിറാജ്. ഓരോ പരമ്പര കഴിയുന്തോറും അയാള്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here