റിഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരെ കളിക്കില്ല! ഐപിഎല്ലും നഷ്ടമാവും; ആറ് മാസം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

0
116

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ആറ് മാസം വരെ വിശ്രമം വേണ്ടിവന്നേക്കും. കാലിന് സംഭവിച്ച ഗുരുതര പരിക്കില്‍നിന്ന് മുക്തനാകാന്‍ കുറഞ്ഞത് മൂന്ന് മാസമെടുക്കുമെന്ന് റിഷികേഷ് എയിംസിലെ സ്‌പോര്‍ട്‌സ് ഇഞ്ച്വറി വിഭാഗം ഡോക്ടര്‍ ഖാസിം അസം വ്യക്താക്കി. തുടര്‍ന്ന് പരിശീലനം ആരംഭിച്ച് ഫീല്‍ഡില്‍ ഇറങ്ങാന്‍ ആറു മാസത്തിലേറെ സമയം എടുക്കും. ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ പന്തിന് ഐപിഎല്ലിലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കാനാവില്ല. 

ഇതോടെ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടി വരും. അതിനേക്കാള്‍ വിലപ്പെട്ടതാണ് ഫെബ്രുവരി ഒമ്പതിന് ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. ടെസ്റ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്‍റെ അഭാവം ടീമിനെ ബാധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. പന്തിന്റെ എംആര്‍ഐ പരിശോധനാഫലവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തലച്ചോറിനും നട്ടെല്ലിനും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പന്തിനെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും പുറത്തുവന്ന അവസാന മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശങ്കപ്പെടാനില്ലെന്നും അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പന്ത് അപകടനില തരണം ചെയ്തിരുന്നു. ഇക്കാര്യം ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ 5.30ന് ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതോടെയാണ് അപകടം സംഭവിച്ചതെന്ന് പന്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പുതുവര്‍ഷം അമ്മയ്ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്ക് വരികയായിരുന്നു പന്ത്. 

അമ്മയ്ക്ക് സര്‍പ്രൈസാവട്ടെയെന്ന് മനസിലുണ്ടായിരുന്നു. എന്നാല്‍ അതൊരു അപകടത്തില്‍ അവസാനിച്ചു. അത്ഭുതകരമായിട്ടാണ് താരം രക്ഷപ്പെട്ടതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കാല്‍മുട്ടിലും കൈ മുട്ടിലുമാണ് പന്തിന് പ്രധാനമായും പരിക്കേറ്റ്. പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ ഗ്ലാസ് സ്വയം തകര്‍ത്താണ് പന്ത് വാഹനത്തില്‍ നിന്ന് പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here