പ്രതിദിനം 10 ലക്ഷം രോഗികൾക്ക് സാധ്യത, 5000 മരണത്തിനും; കോവിഡിൽ വിറച്ച് ചൈന

0
174

ബെയ്ജിങ് ∙ ലോകം മാസ്കിൽനിന്നും രോഗബാധയിൽനിന്നും രക്ഷ നേടുന്നു എന്ന പ്രതീതി വ്യാപകമാകുന്നതിനിടെ ഇടിത്തീ പോലെ കോവിഡ് വീണ്ടും വ്യാപിച്ചേക്കാമെന്നു റിപ്പോർട്ടുകൾ. കോവിഡിന്റെ പ്രഭവകേന്ദ്രം എന്നു വിലയിരുത്തപ്പെടുന്ന ചൈനയിൽ തന്നെയാണ് ഈ വരവിലും കോവിഡ് തകർത്താടുന്നത്. പ്രതിദിനം 10 ലക്ഷം കോവിഡ് ബാധിതരും 5000 മരണവും ചൈനയിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

ഈ നില തുടർന്നാൽ പുതുവർഷത്തോടെ 3.7 ദശലക്ഷം കേസുകളാണു ചൈനയെ കാത്തിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മാർച്ച് മാസമാകുന്നതോടെ അത് 4.2 ദശലക്ഷം വരെ ഉയർന്നേക്കാമെന്നും ബ്രിട്ടിഷ് വിശകലന കമ്പനിയായ എയർഫിനിറ്റി വിലയിരുത്തുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച 2,966 പുതിയ കേസാണ് റിപ്പോർട്ട് ചെയ്തത്. ചൈനയ്ക്കു പുറമെ മറ്റു ചില ലോകരാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.

ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം കനത്ത ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പുലർത്താനും യോഗത്തിൽ ധാരണയായി. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പാക്കണം. രാജ്യാന്തര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്ന കാര്യത്തിൽ യോഗം തീരുമാനമെടുത്തില്ല. ചൈനയിൽ പടരുന്ന ബിഎഫ് 7 വകഭേദം ഇന്ത്യയിൽ ഗുജറാത്തിലും ഒഡിഷയിലും സ്ഥിരീകരിച്ചിരുന്നു. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ ഇത്തരത്തിൽ കോവിഡ് സ്ഥിരീകരിച്ച രോഗികൾ സുഖം പ്രാപിച്ചുവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here