19 കാരിയെ ലഹരിമരുന്നു നൽകി പീഡിപ്പിച്ച കേസ്; 2 പേർ കൂടി അറസ്റ്റിൽ

0
397

കാസർകോട് ∙ 19 കാരിയെ ലഹരിമരുന്നു നൽകിയും പ്രലോഭിപ്പിച്ചും വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസി‍ൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചേരൂർ പാണലത്തെ ഹമീദ്(ടൈഗർ ഹമീദ് 40), ബദിയടുക്ക പള്ളത്തടുക്ക കടമന ഹൗസിൽ ബാലകൃഷ്ണ(കൃഷ്ണ 64) എന്നിവരെയാണ് വനിത സിഐ പി.ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ ഏഴായി. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈബ്രാഞ്ചിനു കൈമാറി ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക‍്സേന ഉത്തരവിട്ടു.

മധുർ പട്‌ളയിലെ ജെ.ഷൈനിത്ത്കുമാർ(30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എൻ.പ്രശാന്ത്(43), ഉപ്പള മംഗൽപ്പാടി ചിമ്പാര ഹൗസിൽ മോക്ഷിത് ഷെട്ടി(27), കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലെ ലോഡ്ജിലും വാടക മുറികളിലുമായി കഴിയുന്ന ജാസ്മിൻ(22), കാസർകോട് സ്വദേശി അബ്ദുൽ സത്താർ(ജംഷി 31) എന്നിവരാണ് നേരത്തെ കേസിൽ  അറസ്റ്റിലായത്.

പീഡനവുമായി ബന്ധപ്പെട്ട് വനിതാ സ്റ്റേഷനിൽ 6 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. ഇതിൽ 5 കേസുകൾ കാസർകോട് വനിതാ പൊലീസും ഒരെണ്ണം  കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിച്ചിരുന്നത്. ഇനി ഈ കേസുകളെല്ലാം ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പി എ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ചെർക്കള, കാസർകോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചുവെന്നാണ് അതിജീവിത പൊലീസിനു മൊഴി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here