കട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് ചുട്ട മറുപടി ഇം​ഗ്ലീഷിൽ! താരമായി തെരുവുകച്ചവടക്കാരി; വീഡിയോ വൈറൽ

0
207

ഇൻഡോർ∙ തെരുവ് കച്ചവടം ഒഴിപ്പിക്കാൻ എത്തിയ മുനിസിപ്പാലിറ്റി അധികൃതർ കച്ചവടക്കാരിയുടെ ഇംഗ്ലിഷിനുമുന്നിൽ ഒന്നുപതറി. ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന യുവതിയാണ് അധികൃതർ ഉപദ്രവിക്കുകയാണെന്ന് പരാതി ഉന്നയിച്ചത്.

അനായാസമായി ഇംഗ്ലിഷ് സംസാരിക്കുന്നത് കേട്ടപ്പോൾ മാധ്യമപ്രവർത്തകർ കൂടുതൽ വിവരങ്ങൾ തിരക്കി. ഇൻഡോർ ദേവി അഹില്യ സര്‍വകലാശാലയിൽനിന്ന് മെറ്റിരീയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നു യുവതി പറഞ്ഞു. റെയ്‌സ അന്‍സാരി എന്ന തെരുവുകച്ചവടക്കാരിയാണ് മുനിസിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കം ചെയ്യാന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചത്. മുനിസിപ്പല്‍ അധികൃതര്‍ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്നും ഇംഗ്ലിഷില്‍ റെയ്‌സ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് എത്ര വരെ പഠിച്ചു എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

ഇടക്കിടെയുണ്ടാകുന്ന വിലക്കുകളെ തുടര്‍ന്ന് ചന്തയിലെ കച്ചവടക്കാര്‍ ഉപജീവനം നടത്താന്‍ കഷ്ടപ്പെടുകയാണ്. ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളൂ. ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി കച്ചവടക്കാര്‍ എങ്ങനെ ജീവിക്കും? സ്റ്റാളുകളിലൊന്നും തിരക്കില്ല. എന്നാലും അധികൃതര്‍ ഞങ്ങളോട് ഇവിടെനിന്ന് പോകാന്‍ പറയുകയാണ്– റെയ്‌സ പറഞ്ഞു. എന്തുകൊണ്ട് മറ്റൊരു ജോലിക്ക് ശ്രമിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ ആര് ജോലി തരുമെന്നായിരുന്നു റെയ്‌സയുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here