‘ലൗ ജിഹാദ്; ഹലാൽ: ക്രിസ്ത്യൻ ധ്രുവീകരണത്തിനുള്ള സംഘപരിവാർ ശ്രമത്തിന് സർക്കാർ മൗനാനുവാദം’: പോപ്പുലർ ഫ്രണ്ട്

0
381

കോഴിക്കോട്: ഹലാൽ, ലൗ ജിഹാദ് തുടങ്ങിയ വർഗീയ പ്രചാരണങ്ങളിലൂടെ ക്രിസ്ത്യൻ സഭകൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ അജണ്ട തിരിച്ചറിയണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. 80:20 അനുപാതത്തിൽ ന്യൂനപക്ഷ അവകാശങ്ങൾ മുസ്ലീം സമുദായം കവർന്നെടുക്കുന്നുവെന്ന തരത്തിലും കുപ്രചാരണം ശക്തമാണ്.

ക്രിസ്ത്യന്‍ പേരുകളിലുള്ള വ്യാജ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും സാമൂഹികമാധ്യമങ്ങൾ വഴിയാണ് മുസ്ലിം വിദ്വേഷം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യൻ സംഘടനകളുടെ സിംപലുകൾ ദുരുപയോഗം ചെയ്ത് സംഘപരിവാർ തട്ടിക്കൂട്ടിയ കടലാസ് സംഘടനകളും വ്യാജ-വിദ്വേഷ വാർത്താ പ്രചാരണത്തിൽ സജീവമാണ്. മുസ്ലിം – ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കി വര്‍ഗീയമായി വേര്‍തിരിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.

നേരത്തെ, ഹാദിയ കേസിന്റെ സമയത്ത് ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന പേരില്‍ സംഘപരിവാരം ഉണ്ടാക്കിയതിനു സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ എന്ന സംഘടന ഉണ്ടാക്കിയിരുന്നു. എന്നാല്‍, ഇതിനു പിന്നില്‍ സംഘപരിവാരവും അവരുടെ ഐടി സെല്ലും തന്നെയാണെന്നു താമസിയാതെ കണ്ടെത്തി. ക്രിസ്ത്യൻ പേരിലുള്ള വർഗീയ പ്രചാരണത്തിനു വേണ്ടി മാത്രം സംഘപരിവാർ നേതൃത്വത്തിൽ ഗ്രൂപ്പുകളും പേജുകളും അക്കൗണ്ടുകളും ഉണ്ടാക്കിയിട്ടുണ്ട്.
നല്ല ഭക്ഷണം എന്ന് മാത്രം അർത്ഥമുള്ള ഹലാൽ എന്ന പദത്തെ ആഗോള തീവ്രവാദവും ഹിന്ദു ക്രിസ്ത്യൻ വിരുദ്ധ നീക്കവുമായി പ്രചരിപ്പിക്കുന്നത് ഇതേ കേന്ദ്രങ്ങളാണ്. എല്ലാ അന്വേഷണ ഏജൻസികളും വിവിധ കോടതികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് പ്രചാരണവും ഈ വർഗീയ വിഭജന പദ്ധതിയുടെ ഭാഗമാണ്.
ഇതിലൂടെ സമാനതകളില്ലാത്ത വർഗീയ വിഭജനമാണ് കേരളത്തിൽ സംഭവിക്കുന്നത്. മുസ്ലിങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് മൈനോറിറ്റി കോച്ചിങ് സെന്ററുകൾ ആരംഭിച്ചത്. അത് മുസ്ലിങ്ങളല്ലാത്ത ന്യൂനപക്ഷങ്ങൾക്ക് കൂടി ബാധകമാക്കിയതു കൊണ്ടാണ് 80 ശതമാനം മാത്രം മുസ്ലിങ്ങൾക്ക് നിശ്ചയിച്ചത്. ന്യൂനപക്ഷങ്ങൾക്കായുള്ള മറ്റേതെങ്കിലും ആനുകൂല്യത്തിന് ഈ മാനദണ്ഡം ബാധകമല്ല താനും. എന്നാൽ, സർക്കാർ ആനുകൂല്യങ്ങളുടെ 80 ശതമാനവും മുസ്ലിങ്ങൾ കൈയടക്കി വെക്കുന്നുവെന്ന പച്ചക്കള്ളം ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ് തല്പരകക്ഷികൾ.

ഈ വിഷയത്തിൽ യാഥാർഥ്യം വ്യക്തമാക്കേണ്ടത്‌ സർക്കാരാണ്. സർക്കാർ ആനുകൂല്യങ്ങളിൽ മുസ്ലിങ്ങൾ അനർഹമായി ഒന്നും നേടിയിട്ടില്ല എന്ന് മാത്രമല്ല, അർഹിക്കുന്ന പലതും ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത. ഇത് കണക്കുകൾ വച്ച് വിശദീകരിച്ച് തെറ്റിദ്ധാരണ അകറ്റുന്നതിന് പകരം ഈ വർഗീയ പ്രചരണത്തിന് മൗനാനുവാദം നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ഈ മൗനം വെടിയാൻ സർക്കാർ തയ്യാറാവണമെന്നും വർഗീയ പ്രചാരണം നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാർ, പി പി റഫീഖ്, സി എ റഊഫ്, ട്രഷറർ കെഎച്ച് നാസർ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here