ന്യൂഡല്‍ഹി: ഇറാനും യുഎസും തമ്മില്‍ സമാധാനകരാര്‍ നിലവില്‍ വന്നതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ഇന്ധനവില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ വില കുറക്കാതെ കേന്ദ്രസര്‍ക്കാര്‍. യുദ്ധം അവസാനിക്കുന്നതിന് മുമ്പ് രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില 95 ഡോളറിനും മുകളില്‍ പോയിരുന്നു. എന്നാല്‍, ഇപ്പോള്‍ ബാരലിന് 77 ഡോളറിലാണ് ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡോയില്‍ രാജ്യാന്തരവിപണിയില്‍ വ്യാപാരം നടത്തുന്നത്. എന്നിട്ടും വില കുറക്കാന്‍ സര്‍ക്കാറോ കമ്പനികളോ നീക്കം തുടങ്ങിയിട്ടില്ല.
യുദ്ധം തീര്‍ന്നതിന് പിന്നാലെ യുകെ ഇന്ധനവിലയില്‍ കുറവ് വരുത്തി. യുദ്ധകാലത്ത് പെട്രോള്‍ വില യുകെയില്‍ ലിറ്ററിന് 159.53 പെന്‍സായി (ഏകദേശം 1.60 പൗണ്ട്) ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ യുദ്ധം തീര്‍ന്നതോടെ പെട്രോള്‍ വിലയില്‍ മൂന്ന് പെന്‍സിന്റെ വരെ കുറവുണ്ടായി. 190 പെന്‍സിനടുത്തുണ്ടായിരുന്ന ഡീസല്‍ വില ലിറ്ററിന് 177 പെന്‍സായും കുറഞ്ഞു. യുദ്ധം തീര്‍ന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിച്ച വിലക്കുറവ് യുകെ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
യുകെയുടെ അതേ സ്ഥിതി തന്നെയാണ് യുഎസിലുണ്ടായത്. അമേരിക്കയിലും ഇന്ധനവില കുറഞ്ഞു. നാല് ഡോളറിന്റെ വരെ കുറവാണ് യുഎസില്‍ ഇന്ധനവിലയില്‍ ഉണ്ടായത്. പാകിസ്താനില്‍ ഇന്ധനവില കുറക്കുന്നത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുറവുണ്ടായിട്ടും നാല് തവണ കൂട്ടിയ എണ്ണവിലയില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ഇന്ധനവില കുറക്കുമോയെന്ന ചോദ്യങ്ങളോട് മറുപടി പറയാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നതാണ് കൗതുകകരം.

