യു.എ.ഇയിലെ യു.എസ് എംബസിയും കോൺസുലേറ്റും അടച്ചുപൂട്ടി

0
16

ദുബൈ: അബൂദബിയിലെ യു.എസ് എംബസിയും ദുബൈയിലെ യു.എസ് കോൺസുലേറ്റും മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറിന്‍റെ നിർദേശപ്രകാരമാണ് നടപടി.

ചൊവ്വാഴ്ച രാത്രി അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായിരുന്നു. സംഘർഷത്തിന്‍റെ സാഹചര്യത്തിൽ അടിയന്തരമല്ലാത്ത യു.എസ് സർക്കാർ ജീവനക്കാരോട് രാജ്യം വിടാൻ നേരത്തെ നിർദേശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത്വരെ എംബസിയും കോൺസുലേറ്റും പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ പാസ്‌പോർട്ട് സേവനങ്ങൾ ഉൾപ്പെടെ എല്ലാ നേരിട്ടുള്ള കോൺസുലർ സേവനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. വിദേശ പൗരന്മാർക്കുള്ള വിസാ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

മിഷന്‍റെ കൈവശമുള്ള വിദേശ പാസ്‌പോർട്ടുകൾ സുരക്ഷാ അനുമതി ലഭിച്ച ശേഷം തിരിച്ചുനൽകുമെന്നും അധികൃതർ വ്യക്തമാക്കി. അമേരിക്കൻ പൗരന്മാർ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ യാതൊരു കാരണവശാലും നേരിട്ട് എത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാഹചര്യം വിലയിരുത്തി ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി പുതിയ വിവരങ്ങൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. രാജ്യം വിടാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാർ വാണിജ്യ വിമാന സർവീസുകൾ ഉപയോഗിക്കുകയോ ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള കര അതിർത്തികൾ വഴി യാത്ര ചെയ്യുകയോ വേണമെന്നും നിർദേശിട്ടുണ്ട്.

രാജ്യം വിടാൻ കഴിയാത്തവരോട് താമസസ്ഥലങ്ങളിൽ തന്നെ ‘ഷെൽട്ടർ ഇൻ പ്ലേസ്’ രീതിയിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത്, ഈജിപ്ത്, ലബനൻ, ഇറാൻ, ഒമാൻ, ഇറാഖ്, ഖത്തർ, ഇസ്രായേൽ, വെസ്റ്റ് ബാങ്ക്, ഗസ്സ, സൗദി അറേബ്യ, സിറിയ, ജോർഡൻ, യു.എ.ഇ, യമൻ എന്നിവിടങ്ങളിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഉടൻ രാജ്യം വിടണമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here