ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) കൈമാറ്റം ചെയ്യപ്പെട്ടതിന് പിന്നാലെ ഉയർന്ന പേരുമാറ്റ അഭ്യൂഹങ്ങൾക്ക് വിരാമമായി. 16,706 കോടി രൂപയ്ക്ക് (1.78 ബില്യൺ ഡോളർ) ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ടീമിനെ സ്വന്തമാക്കിയതോടെ ആർസിബിയുടെ പേര് മാറുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ടീമിന്റെ പേര് മാറ്റില്ലെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ അനന്യ ബിർള തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അനന്യ ബിർള ഇക്കാര്യം പങ്കുവെച്ചത്. 2025-ൽ തങ്ങളുടെ കന്നി ഐപിഎൽ കിരീടം ചൂടിയതോടെ ആർസിബിയുടെ ബ്രാൻഡ് മൂല്യം കുതിച്ചുയർന്നിരുന്നു. ഈ സ്വീകാര്യതയും മൂല്യവും നിലനിർത്താനാണ് പുതിയ ഉടമകളുടെ തീരുമാനം. ആദിത്യ ബിർള ഗ്രൂപ്പിനൊപ്പം ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബ്ലാക്ക്‌സ്റ്റോൺ, ബോൾട്ട് വെഞ്ചേഴ്സ് എന്നിവരടങ്ങിയ സംയുക്ത സംരംഭമാണ് ടീമിനെ വാങ്ങിയത്.
ഈ വമ്പൻ ഇടപാടോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി മാറി. പുരുഷ ടീമിനൊപ്പം തന്നെ വനിതാ ടീമിന്റെയും പൂർണ്ണ ഉടമസ്ഥാവകാശം ഇനി ഈ പുതിയ കൺസോർഷ്യത്തിനായിരിക്കും. 2008 മുതൽ ഐപിഎല്ലിന്റെ അഭിഭാജ്യ ഘടകമായ ആർസിബി, കിരീട നേട്ടത്തിന് പിന്നാലെ വിപണിയിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്.

