ഒടുവില്‍ സഞ്ജുവും രാജസ്ഥാനും വീണു, ഐപിഎല്ലില്‍ കൊല്‍ക്കത്ത – ഹൈദരാബാദ് കലാശപ്പോര്

0
42

ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ 36 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഷഹ്ബാസ് അഹമ്മദ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മ എന്നിവരാണ് രാജസ്ഥാനെ തകര്‍ത്തത്. രാജസ്ഥാന്‍ നിരയില്‍ ധ്രുവ് ജുറല്‍ (35 പന്തില്‍ പുറത്താവാതെ 56), യശസ്വി ജയ്‌സ്വാള്‍ (42) എന്നിവരൊഴികെ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.

മോശമായിരുന്നു രാജസ്ഥാന്റെ തുടക്കം. നാലാം ഓവറിന്റെ അവസാന പന്തില്‍ ടോം കോഹ്‌ലര്‍-കഡ്‌മോര്‍ (16 പന്തില്‍ 10) മടങ്ങി. തുടര്‍ന്നെത്തിയ സഞ്ജു സാംസണ്‍ (10) – ജയ്‌സ്വാള്‍ സഖ്യം 41 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അധികം വൈകാതെ ഇരുവരും മടങ്ങി. ജയ്‌സ്വാളിനെ ഷഹ്ബാസ് പുറത്താക്കിയപ്പോള്‍ സഞ്ജു അഭിഷേകിന് വിക്കറ്റ് നല്‍കി. റിയാന്‍ പരാഗിന് (6) തിളങ്ങാനയതുമില്ല. ആര്‍ അശ്വിന്‍ (0), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റോവ്മാന്‍ പവല്‍ (6) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. ജുറലിന്റെ ഇന്നിംഗ്‌സ് പരാജയഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. ട്രന്റ് ബോള്‍ട്ട് (0) ജുറലിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, ഹൈദരാബാദിന് ഹെന്റിച്ച് ക്ലാസന്റെ (34 പന്തില്‍ 50) ഇന്നിംഗ്സാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (28 പന്തില്‍ 34), രാഹുല്‍ ത്രിപാഠി (15 പന്തില്‍ 37) നിര്‍ണായക സംഭാവന നല്‍കി. രാജസ്ഥാന് വേണ്ടി ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമായിരുന്നു ഹൈദരാബാദിന്. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മ (12) മടങ്ങി. ബോള്‍ട്ടിന്റെ പന്തില്‍ ടോം കോഹ്ലര്‍-കഡ്മോറിന് ക്യാച്ച്. പിന്നാലെ ത്രിപാഠി-ഹെഡ് സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ത്രിപാഠിയേയും അതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനേയും (1) പുറത്താക്കി ബോള്‍ട്ട് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. നിതീഷ് റെഡ്ഡി (5), അബ്ദുള്‍ സമദ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ആവേഷും പുറത്താക്കി. ഇതോടെ ആറിന് 120 എന്ന നിലയിലായി ഹൈദരാബാദ്. പിന്നീട് ഷഹ്ബാസ് അഹമ്മദ് (18)  ക്ലാസന്‍ കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുന്നത്.

19ാം ഓവറിന്റെ ആദ്യ പന്തില്‍ ക്ലാസനെ ബൗള്‍ഡാക്കാന്‍ സന്ദീപ് ശര്‍മയ്ക്കായി. 34 പന്തുകള്‍ നേരിട്ട ക്ലാസന്‍ നാല് സിക്സുകള്‍ നേടിയിരുന്നു. ആ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് സന്ദീപ് വിട്ടുകൊടുത്തത്. അവസാന ഓവര്‍ എറിയാനെത്തിയ ആവേഷ് ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഷഹ്ബാസിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അവസാന പന്തില്‍ ജയ്ദേവ് ഉനദ്കട്ട് (5) റണ്ണൗട്ടായി. പാറ്റ് കമ്മിന്‍സ് (5) പുറത്താവാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here