കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിടാന്‍ ബി.ജെ.പി 50 കോടി വാഗ്ദാനം ചെയ്തെന്ന് സിദ്ധരാമയ്യ

0
208

ബെംഗളൂരു: ഓപ്പറേഷന്‍ താമരയുടെ ഭാഗമായി ബി.ജെ.പി കോൺഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും രാജി വയ്ക്കാനായി 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജിവച്ചതിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളിൽ പണം നൽകുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം.

“ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തുന്നു. അനധികൃത മാർഗങ്ങളിലൂടെ സ്വത്ത് സമ്പാദിച്ച പണക്കാർ പ്രതിപക്ഷ പാർട്ടികളിൽ മാത്രമാണോ ഉള്ളത്. ബി.ജെ.പിയില്‍ ഒരാള്‍ പോലുമില്ലേ. അവരാണ് അഴിമതിയുടെ പിതാക്കന്‍മാര്‍” സിദ്ധരാമയ്യ ആരോപിച്ചു. കർണാടകയിൽ നേരത്തെയും ബി.ജെ.പി ഓപ്പറേഷൻ താമരയില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.”അവര്‍ (ബി.ജെ.പി) എതിര്‍പാര്‍ട്ടിയിലുള്ള നിയമസഭാംഗങ്ങളുടെ രാജി ഉറപ്പാക്കി. ഉപതെരഞ്ഞെടുപ്പുകളില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചു. രാജിവച്ചവർക്ക് കോടിക്കണക്കിന് രൂപ നല്‍കി. ഇന്നും അതിന് ശ്രമിക്കുന്നത്. ഈ ചാക്കിട്ടുപിടിത്തത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 50 കോടി രൂപ ഞങ്ങളുടെ എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തു, അവരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു,” സിദ്ധരാമയ്യ വ്യക്തമാക്കി.

എം.എല്‍.എമാര്‍ രാജിവെച്ചതിന് ശേഷം ഉപതെരഞ്ഞെടുപ്പിൽ സഹായിക്കാമെന്ന് പോലും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.”അവർ പറയുന്നു, 50 കോടി എടുത്ത് രാജിവയ്ക്കൂ, നിങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവിനും ഞങ്ങൾ പണം നൽകാം. ഏത് തരത്തിലുള്ള പണമാണ് അവർ വാഗ്ദാനം ചെയ്യുന്നത്? കള്ളപ്പണമല്ലേ? ഇത് അഴിമതി പണമല്ലേ? ജനാധിപത്യത്തിൻ്റെയും പാർലമെൻ്ററി സംവിധാനത്തിൻ്റെയും തത്വങ്ങൾ ബി.ജെ.പി തകർത്തുവെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here