ഞാൻ കണ്ടതാണ്, ലോകകപ്പ് ഫൈനൽ നടന്ന പിച്ചിൽ കൃത്രിമത്വം നടത്തിയത് രോഹിത്തിന്‍റെയും ദ്രാവിഡിന്‍റെയും അറിവോടെ:കൈഫ്

0
175

ലഖ്നൗ: കഴിഞ്ഞവര്‍ഷം നവംബറില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയച്ചില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനലിനുള്ള പിച്ചില്‍ കൃത്രിമത്വം നടത്തിയത് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അറിവോടെയെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഓസീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയും ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ തളക്കുകയും ചെയ്തിരുന്നു. പിന്നീട് ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറി കരുത്തില്‍ ഓസിസ് അനായാസം ലക്ഷ്യത്തിലെത്തി ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്‍ത്ത് കിരീടം നേടി.

ലോകകപ്പ് ഫൈനലിനുള്ള പിച്ച് തയാറാക്കിയത് രോഹിത്തിന്‍റെയും ദ്രാവിഡിന്‍റെയും വ്യക്തമായ നിര്‍ദേശത്തോടെ തന്നെയായിരുന്നുവെന്ന് മുഹമ്മദ് കൈഫ് ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ കൈഫ് പറഞ്ഞു. ഫൈനലിന് മുമ്പ് ഞാനവിടെ മൂന്ന് ദിവസം ഉണ്ടായിരുന്നു. ഫൈനലിന് മുമ്പ് ഈ മൂന്ന് ദിവസവും രോഹിത്തും ദ്രാവിഡും പിച്ച് പരിശോധിക്കാന്‍ എത്തിയിരുന്നു. ഓരോ ദിവസവും പിച്ചിന് സമീപം അവര്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. പിച്ചിന്‍റെ നിറം മാറുന്നത് ഞാന്‍ കണ്ടതാണ്. സ്പിന്നര്‍മാരെ സഹായിക്കുന്ന വരണ്ട പിച്ച് ആക്കാന്‍ വേണ്ടി പിച്ച് നനച്ചിരുന്നില്ല. പിച്ചില്‍ പുല്ലുമില്ലായിരുന്നു. ഓസ്ട്രേലിയക്ക് സ്ലോ പിച്ച് നല്‍കാനാണ് ഇന്ത്യ ലക്ഷ്യമിട്ടത്. അതാണ് യാഥാര്‍ത്ഥ്യം. ആരാധകര്‍ക്ക് അതിപ്പോഴും വിശ്വസിക്കാന്‍ മടിയുണ്ടെങ്കില്‍ പോലും അതാണ് വസ്തുതയെന്നും കൈഫ് പറഞ്ഞു.

ഓസ്ട്രേലിയന്‍ നിരയില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമുണ്ടെന്നതിനാലാണ് ഇന്ത്യ സ്ലോ പിച്ച് തയാറാക്കിയത്.അതാണ് നമുക്ക് പറ്റിയ തെറ്റ്. പലരും പറയാറുണ്ട്, ക്യൂറേറ്റര്‍ ആണ് പിച്ച് തയാറാക്കിയത്, ഞങ്ങള്‍ അതില്‍ ഇടപെടാറില്ലെന്ന്. അത് മണ്ടത്തരമാണ്. കാരണം, പിച്ചിന് സമീപത്തുകൂടി നടക്കുമ്പോള്‍ നിങ്ങള്‍ രണ്ടുവരി ക്യൂറേറ്ററോട് പറഞ്ഞാല്‍ മതി. വെള്ളം നനക്കരുതെന്നും പുല്ല് വേണ്ടെന്നും. അത് സംഭവിക്കാറുമുണ്ട്. അതാണ് സത്യം. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യമാണ് അത്. അതെടുത്തതില്‍ തെറ്റൊന്നുമില്ലെങ്കിലും ഇതല്‍പ്പം കടന്നുപോയെന്നും കൈഫ് പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയാല്‍ അധികം പേരും ബൗളിംഗ് തെരഞ്ഞെടുക്കാറില്ല. എന്നാല്‍ ചെന്നൈയിലെ തോല്‍വിയില്‍ നിന്ന് ഓസീസ് പഠിച്ചു. അതുകൊണ്ടുതന്നെ കമിന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. പിച്ചില്‍ പണിത് നമ്മള്‍ പണി മേടിക്കുകയും ചെയ്തു-കൈഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here