ഐപിഎല്‍-2024; ഒടുവില്‍ ആ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ

0
149

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനാല്‍ ഐപിഎല്‍ രണ്ടാംഘട്ട മത്സരങ്ങള്‍ വിദേശത്തേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ പൂര്‍ണണായും ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരു ധുമാല്‍ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഐപിഎല്‍ രണ്ടാംഘട്ടം യുഎഇയിലേക്ക് മാറ്റുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനായി കളിക്കാരുടെ പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഐപിഎല്‍ എങ്ങോട്ടും പോകുന്നില്ലെന്നും മത്സരങ്ങളുടെ ഇപ്പോള്‍ പ്രഖ്യാപിച്ച മത്സരക്രമത്തിന് പിന്നാലെ പൂര്‍ണ മത്സരക്രമം വൈകാതെ പ്രഖ്യാപിക്കുമെന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി. നേരത്തെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങള്‍ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് വേണ്ടിയായിരുന്നു ബിസിസിഐ ഇതുവരെ കാത്തിരുന്നത്. ഏഴ് ഘട്ടമായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ മത്സരങ്ങള്‍ അതിനനുസരിച്ച് ക്രമീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന വിലയിരുത്തിയാണ് ബിസിസിഐ വേദിമാറ്റാനുള്ള നീക്കം ഉപേക്ഷിച്ചത്.

മത്സരങ്ങള്‍ വിദേശത്ത് നടത്തുകയാണെങ്കില്‍ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും താമസം യാത്ര, പരിശീലന ഇനത്തില്‍ ബിസിസിഐക്ക് വന്‍തുക ചെലവഴിക്കേണ്ടിവരുമായിരുന്നു. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മത്സരങ്ങള്‍ പുനക്രമീകരിച്ചാല്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാനും പ്രയാസമുണ്ടാകില്ലെന്നാണ് ബിസിസിഐ വിലയിരുത്തല്‍.

22ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തോടെയാണ് ഇത്തവണ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെയ് 26നായിരിക്കും ഐപിഎല്‍ ഫൈനല്‍ എന്നാണ് കരുതുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here