ഉപ്പളയിലെ എടിഎം വാനില്‍ നിന്നും 50 ലക്ഷം കവര്‍ന്ന സംഭവം; ബാഗുമായി കടന്നുപോകുന്ന ഒരാളുടെ ദൃശ്യം സിസിടിവിയില്‍

0
315

കാസര്‍കോട്: പട്ടാപ്പകല്‍ എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാനില്‍ നിന്നും 50 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാളെ കുറിച്ച് വിവരം ലഭിച്ചതായി സൂചന. സംഭവത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ്, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക പൊലീസ് സംഘം കള്ളനെ കണ്ടെത്താന്‍ ഉപ്പള ടൗണ്‍ അരിച്ചുപെറുക്കുകയാണ്.

ടൗണിലെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഒരാള്‍ ബാഗുമായി തിരക്കില്‍ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഈ ദൃശ്യം പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവികളും പരിശോധിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കവര്‍ച്ച നടന്നത്.

മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ആക്‌സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്. ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. 50 ലക്ഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എ.ടി.എം കൗണ്ടറിലേക്ക് പോയി.

ഈസമയം വാഹനത്തിലെ സീറ്റില്‍വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തിന് ശേഷം ഒരാള്‍ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here