ഒരു രഞ്ജി മത്സരം പോലും ഇതുവരെ അവന്‍ കളിച്ചില്ല! ഇഷാന്‍ കിഷന്റെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് ദ്രാവിഡ്

0
69

വിശാഖപട്ടണം: യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെ അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കില്ലെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കിഷനെ ബഞ്ചിലിരുത്തുകയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് കിഷന്‍ പിന്‍വാങ്ങുകയായിരുന്നു. മനസിക സമ്മര്‍ദ്ദമെന്ന് പറഞ്ഞാണ് കിഷന്‍ അവധിയെടുക്കുന്നത്. ടീം മാനേജ്‌മെന്റ് സമ്മതം മൂളുകയും ചെയ്തു.

ഇപ്പോള്‍ കിഷന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. വിശാഖപട്ടണത്ത്, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം സംസാരിക്കുകയായിരുന്നു ദ്രാവിഡ്. പരിശീലകന്റെ വാക്കുകള്‍… ”ഞങ്ങള്‍ ആരെയും ഒന്നില്‍ നിന്നും ഒഴിവാക്കുന്നില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അദ്ദേഹം ഒരു ഇടവേള ആവശ്യപ്പെട്ടു. ഒരു ഇടവേള നല്‍കിയതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. വീണ്ടും ഇഷാന്‍ കിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മനസിലാവുന്ന രീതിയിയില്‍ നേരത്തെ ഇക്കാര്യം പറഞ്ഞതാണ്. അവന്‍ സ്ഥിരമായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവന്‍ എപ്പോഴാണ് തയ്യാറാവുന്നത്, അപ്പോള്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ കളിച്ചിട്ട് വേണം തിരിച്ചെത്താന്‍. തീരുമാനം അവന്റെതാണ്. ഞങ്ങള്‍ അവനെ ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ല.” ദ്രാവിഡ് പറഞ്ഞു.

കിഷനുമായി സംസാരിക്കാറുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. ”ടീം മാനേജ്‌മെന്റ് അവനുമായി സംസാരിക്കാറുണ്ട്. കിഷന്‍ ഇപ്പോഴും ക്രിക്കറ്റ് കളിച്ച് തുടങ്ങിയിട്ടില്ല. അതിനര്‍ത്ഥം അവനിപ്പോഴും തയ്യാറായിട്ടില്ലെന്നുള്ളതാണ്. എപ്പോള്‍ തയ്യാറാകണമെന്ന് അവന്‍ തീരുമാനിക്കട്ടെ. ഇക്കാര്യത്തില്‍ ആരും അവനെ നിര്‍ബന്ധിക്കുന്നില്ല. റിഷഭ് പന്തിന് പരിക്കേറ്റതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട. സെലക്റ്റര്‍മാര്‍ ഇതെല്ലാം പരിഗണിച്ച് തീരുമാനമെടുക്കും.” ദ്രാവിഡ് വ്യക്തമാക്കി.

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി ഒരു മത്സരം പോലും കിഷന്‍ ഇതുവരെ കളിച്ചിട്ടില്ല. ഇതുവരെ അഞ്ച് മത്സരങ്ങളാണ് പൂര്‍ത്തിയായത്. ദ്രാവിഡിനെ നിര്‍ദേശം ഉള്‍ക്കൊള്ളാതെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കിഷന്‍ ചെയ്തത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനും അറിവൊന്നുമില്ല. കിഷനും ടീം മാനേജ്മെന്റും തമ്മില്‍ എതിര്‍ ചേരിയിലാണെന്ന വാദം ദ്രാവിഡ് നിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here