ജനിച്ച രാജ്യത്ത് പഠിച്ച് വളര്‍ന്ന് ഡോക്ടറായി, അറുപത്തിരണ്ട് വയസുവരെ രാജ്യത്തെ ജനങ്ങളെ സേവിച്ചു; പാസ്പോര്‍ട്ട് പുതുക്കാനെത്തിയപ്പോള്‍ ട്വിസ്റ്റ്

0
229

ജനിച്ച രാജ്യത്ത് പഠിച്ച് വളര്‍ന്ന് ഡോക്ടറായി. അറുപത്തിരണ്ട് വയസുവരെ രാജ്യത്തെ ജനങ്ങളെ സേവിച്ചു. ഒടുവില്‍ ഒരത്യാവശ്യത്തിന് പാസ്പോര്‍ട്ട് പുതുക്കാനെത്തുമ്പോള്‍, ഉദ്യോഗസ്ഥര്‍ നിങ്ങളോട് നിങ്ങള്‍ ഈ രാജ്യത്തെ പൗരനല്ലെന്ന് പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? അതെന്തായാലും ആ മാനസികാവസ്ഥയിലൂടെയാണ് ഇപ്പോള്‍ വടക്കൻ വിർജീനിയയിൽ നിന്നുള്ള 62 കാരനായ സിയാവാഷ് ശോഭാനി എന്ന ഡോക്ടര്‍ കടന്ന് പോകുന്നത്. ‘അതെനിക്ക് ഷോക്കായിരുന്നു’ എന്നാണ് ഈ മാസം തന്‍റെ അറുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ച ശോഭാനി വാര്‍ത്ത അറിഞ്ഞപ്പോള്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.

‘ഞാനൊരു ഡോക്ടറാണ്. എന്‍റെ ജീവിതകാലം മുഴുവനും ഞാനിവിടെ ഉണ്ട്. ഇക്കാലമത്രയും ഞാന്‍ നികുതി അടച്ചു. പ്രസിഡന്‍റുമാര്‍ക്ക് ഞാന്‍ വോട്ട് ചെയ്തു. വടക്കൻ വെർജീനിയയിലെ എന്‍റെ കമ്മ്യൂണിറ്റിയിൽ ഞാൻ സേവനം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത്, എന്നെയും കുടുംബത്തെയും അപകടത്തിലാക്കി ഞാൻ ജോലിയിലായിരുന്നു. അങ്ങനെ 61 വർഷത്തിന് ശേഷം നിങ്ങള്‍, ‘അയ്യോ ഒരു തെറ്റ് സംഭവിച്ചു, നിങ്ങൾ ഇപ്പോൾ യുഎസ് പൗരനല്ല’ എന്ന് പറയുമ്പോൾ, അത് ശരിക്കും ഞെട്ടിക്കുന്നതാണ്,” സിയാവാസ് ശോഭാനി പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പറയുന്നത്.

സിയാവാഷ് ശോഭാനിയുടെ പിതാവ് ഒരു ഇറാനിയൻ നയതന്ത്രജ്ഞനായിരുന്നു. അതിനാൽ, സിയാവാഷ് ശോഭാനി യുഎസില്‍ വച്ച് ജനിച്ചപ്പോള്‍ അദ്ദേഹത്തിന് പൗരത്വം നൽകാൻ രാജ്യത്തെ നിയമം അനുവദിച്ചിരുന്നില്ല. നയതന്ത്രജ്ഞരായ മാതാപിതാക്കള്‍ക്ക് രാജ്യത്ത് ജനിക്കുന്ന കുട്ടികൾ സ്വയമേവ യുഎസിലെ പൗരന്മാരാകില്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പറയുന്നത്. അതേസമയം സിയാനാസ് ശോഭാനി യുഎസില്‍ പഠിക്കുകയും ഡോക്ടര്‍ ബിരുദം നേടുകയും ചെയ്തു. ഇതിനിടെ പൗരത്വവും പാസ്പോര്‍ട്ടും സ്വന്തമാക്കി. മുമ്പ് പലതവണ പാസ്പോര്‍ട്ട് പുതുക്കുകയും നിരവധി തവണ വിദേശയാത്രകള്‍ നടത്തുകയും ചെയ്തു. പക്ഷേ, കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനായി അദ്ദേഹം അവസാനമായി പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കി. എന്നാല്‍, സിയാനാസ് ശോഭാനിയെ ഞെട്ടിച്ച് കൊണ്ട് അറുപത്തിരണ്ടാമത്തെ വയസില്‍ അദ്ദേഹം രാജ്യത്തെ പൗരനല്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അവകാശപ്പെട്ടു. അതേ സമയം ഇതിന് മുമ്പ് പാസ്പോര്‍ട്ട് പുതുക്കിയപ്പോഴെല്ലാം താന്‍ അമേരിക്കന്‍ പൗരനാണെന്ന് തെളിയിക്കുന്നതിന്‍റെ രേഖകള്‍ സമര്‍പ്പിച്ചിരുന്നെന്നും ഇത്തവണയും അത് നല്‍കിയിരുന്നെന്നും അദ്ദേഹം പറയുന്നു.

എന്തായാലും അമേരിക്കന്‍ പൗരത്വത്തിന് അദ്ദേഹം വീണ്ടും അപേക്ഷ നല്‍കി. ഒപ്പം ഫീസായി 40,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) നല്‍കി. പക്ഷേ, ഈ വയസുകാലത്ത് തന്‍റെ ഭാവി അനിശ്ചിതത്വത്തിലായെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ അദ്ദേഹം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥരുടെ പൗരത്വ അഭിമുഖത്തിനായി തയ്യാറെടുക്കുകയാണെന്ന് വാര്‍ത്തകള്‍ പറയുന്നു. താന്‍ ജോലിയില്‍ നിന്ന് വിരമിച്ച് ഭാര്യയോടൊപ്പം ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ലെബനനില്‍ താമിസിക്കുന്ന രോഗിയായ ഭാര്യാ പിതാവിനെ പോലും കാണാന്‍ പറ്റില്ലെന്നും അദ്ദേഹം ആശങ്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here