ഉഡുപ്പി കൂട്ടക്കൊല: അസദിന് എസ്.ഐയായി നേരിട്ട് നിയമനം നൽകും -കർണാടക ന്യൂനപക്ഷ കമീഷൻ

0
313

മംഗളൂരു: ഉഡുപ്പി നജാറുവിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ നടത്തിയ കൂട്ടക്കൊലയിൽ മാതാവും മൂന്ന് ഇളയ സഹോദരങ്ങളും നഷ്ടമായ മുഹമ്മദ് അസദിന്(25) സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമനം നൽകാൻ ശിപാർശ. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൽ അസീം കൊല നടന്ന വീട്ടിൽ എത്തി ഗൃഹനാഥൻ നൂർ മുഹമ്മദിനെയും മൂത്ത മകൻ മുഹമ്മദ് അസദിനെയും സന്ദർശിച്ച ശേഷം അറിയിച്ചതാണിത്. കമീഷന്‍റെ ശിപാർശ കത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറുന്നതോടെ നിയമന നടപടിയാവും.

ഈ മാസം 12ന് രാവിലെ എട്ടരക്കും ഒമ്പതിനും ഇടയിൽ മാതാവ് ഹസീന (46), സഹോദരങ്ങൾ അഫ്നാൻ (23), എയർ ഇന്ത്യ എയർഹോസ്റ്റസ് ഐനാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെടുമ്പോൾ അസദ് ബംഗളൂരുവിൽ ജോലി സ്ഥലത്തായിരുന്നു. പിതാവ് നൂർ മുഹമ്മദ് സൗദി അറേബ്യയിലും.

പൊലീസ് സർവീസിൽ കയറുന്നതോടെ അസദിന് മികച്ച പരിശീലനം പ്രത്യേകം ലഭ്യമാക്കാൻ കമീഷൻ ഇടപെടുമെന്ന് ചെയർമാൻ പറഞ്ഞു. പൊലീസ് സൂപ്രണ്ടോ അതിനപ്പുറമോ അസദിന്റെ സേവനം എത്തിക്കാനുതകുന്നതാവും കമീഷന്റെ സഹകരണം. ഈ കൂട്ടക്കൊല അപൂർവങ്ങളിൽ അപൂർവമായ ക്രൂരതയാണ്.

ഒരു ദാക്ഷിണ്യവും ഇല്ലാതെ നാല് മനുഷ്യരുടെ ജീവനെടുത്ത കൊലയാളി ദയ അർഹിക്കുന്നേയില്ല. പ്രതിക്ക് വധശിക്ഷ തന്നെ വിധിക്കാൻ കഴിയും വിധം കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോവും. ഉഡുപ്പി ജില്ല പൊലീസ് നല്ല രീതിയിൽ അന്വേഷണം നടത്തുന്നതിനാൽ മറ്റു ഏജൻസികൾക്ക് കൈമാറേണ്ട ആവശ്യം ഇല്ല.

അതേസമയം, അന്വേഷണത്തിന് മംഗളൂരു മേഖല ഐ.ജി മേൽനോട്ടം വഹിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകം സാമുദായികവത്കരിക്കാൻ ആഗ്രഹിക്കുന്നവരെ നിരാശരാക്കി ജനങ്ങൾ കാത്തുപോരുന്ന ഒരുമയും സഹകരണവും ഏറെ ശ്ലാഘനീയമാണെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു.

കമീഷൻ ചെയർമാനുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണ നൂർ മുഹമ്മദിന് ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺകുമാറും കുടുംബാംഗങ്ങളും ചേർന്ന് വിശ്രമം ഒരുക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here