ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയ ഓരോരുത്തരെയും വിളിച്ച് സംസാരിച്ചിരുന്നു, തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

0
149

ചെന്നൈ: ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.

എല്ലാ തീരുമാനങ്ങളും എടുത്തത് ടീമിനുവേണ്ടിയാണ്. അത് ചെയ്തെ മതിയാവു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഓരോരുത്തരെയും ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു. കാരണം, എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടത് എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ കളിക്കാര്‍ അസ്വസ്ഥരാവും. അത് സ്വാഭാവികമാണ്. ഞാനും ഇത്തരം ഘട്ടങ്ങളിലൂചെ കടന്നുപോയ കളിക്കാരനാണ്. എന്‍റെ ഒരേയൊരു അജണ്ട, ടീമില്‍ നിന്ന് എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാമെന്നത് മാത്രമാണ്. ടീമില്‍ ആരൊക്കെ വേണമെന്നത് തീരുമാനിക്കുന്നത് ഞാന്‍ മാത്രമല്ല, അത് കൂട്ടായ തീരുമാനമാണെന്നും രോഹിത് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ചര്‍ച്ചകളോ വിവാദങ്ങളോ താന്‍ ശ്രദ്ധിക്കാറില്ലെന്നും തന്‍റെ ഫോണില്‍ കഴിഞ്ഞ ഒമ്പത് മാസമായി ട്വിറ്ററോ ഇന്‍സ്റ്റഗ്രാമോ ഇല്ലെന്നും രോഹിത് പറഞ്ഞു. കുട്ടിക്കാലത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും രോഹിത് വാചാലനായി. 100 സ്ക്വയര്‍ ഫീറ്റ് മാത്രം വലിപ്പമുള്ള വലിയൊരു ഹാളും ഒരു അടുക്കളയുമുള്ള വീട്ടില്‍ മുത്തച്ഛനും മുത്തശ്ശിയും അമ്മാവന്‍മാരും അമ്മായിമാരും ഞാനും അടക്കം ഒമ്പത് പേരാണ് താമസിച്ചിരുന്നത്. ആ വീട്ടിലാണ് ഞാനും വളര്‍ന്നത്. രാത്രി കിടന്നുറങ്ങുമ്പോള്‍ ഒന്ന് കാല് നീട്ടിയാല്‍ ചുമരിലോ മറ്റാരുടെയെങ്കിലും ദേഹത്തോ തട്ടും. അങ്ങനെയുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്നുവന്ന എനിക്കറിയാം ജീവിതത്തില്‍ ഒന്നും എളുപ്പം കിട്ടില്ലെന്ന്. ഇന്ന് ഞാന്‍ നേടിയതെല്ലാം എന്‍റെ കഠിനാധ്വാനം കൊണ്ടാണ്.

സത്യസന്ധമായി പറഞ്ഞാല്‍ നമ്മളെ സഹായിക്കാന്‍ നമ്മള്‍ മാത്രമെ ഉണ്ടാകു. എന്‍റെ ജീവിതത്തില്‍ അങ്ങനെ വലിയ സ്വാധീനം ചെലുത്തിയവരാരും ഇല്ല. തീര്‍ച്ചായും സഹായിക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയുണ്ടാകും. അതുകൊണ്ടുതന്നെ ജീവിത്തതില്‍ താന്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ലെന്നും രോഹിത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here