ഇങ്ങനെയുണ്ടൊരു പുറത്താകല്‍! വിക്കറ്റ് തട്ടിതെറിപ്പിച്ച് മുഷ്ഫിഖര്‍-വീഡിയോ

0
193

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് 2-0ത്തിന് സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. അവസാന രണ്ട് ഏകദിനത്തിനും ന്യൂസിലന്‍ഡ് ആധികാരിക ജയം സ്വന്തമാക്കി. ഇന്ന് അവസാനിച്ച മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 34.3 ഓവറില്‍ 171ന് എല്ലാവരും പുറത്തായി.

76 റണ്‍സെടുത്ത നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ആഡം മില്‍നെ നാല് വിക്കറ്റെടുത്തു. കിവീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വില്‍ യംഗ് (70), ഹാരി നിക്കോള്‍സ് (50) എന്നിവര്‍ ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.ലആഡം മില്‍നെയുടെ നാല് വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

മത്സരത്തില്‍ ബംഗ്ലാദേശ് സീനിയര്‍ താരം മുഷ്ഫിഖര്‍ റഹീം (18) പുറത്തായത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കിവീസ് ക്യാപ്റ്റന്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. രസകരമായ രീതിയിലാണ് താരം പുറത്താകുന്നത്. ലോക്കിയുടെ പന്ത് മുഷ്ഫിഖര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയ പന്ത് സ്റ്റംപിലേക്ക്. പന്ത് കാലുകൊണ്ട് തട്ടിയകറ്റാനുള്ള ശ്രമം മുഷ്ഫിഖര്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ താരത്തിന്റെ കാല് വിക്കറ്റിലും കൊണ്ടു. വീഡിയോ കാണാം…

നേരത്തെ, തകര്‍ച്ചോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ തന്‍സിദ് ഹസന്‍ (5), സാകിര്‍ ഹസന്‍ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. തൗഹിദ് ഹൃദോയിക്കും (18) തിളങ്ങാനായില്ല. തുടര്‍ന്ന് മുഷ്ഫിഖര്‍ റഹീം (18) – ഷാന്റോ സഖ്യം 53 റണ്‍ ചേര്‍ത്തു. എന്നാല്‍ മുഷ്ഫിഖര്‍ ഇത്തരത്തില്‍ മടങ്ങി.

മഹ്‌മുദുള്ള (21), മെഹ്ദി ഹസന്‍ (13), നസും അഹമ്മദ് (7), ഹസന്‍ മഹ്‌മൂദ് (1), ഷൊറിഫുല്‍ ഇസ്ലാം (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖാലെദ് അഹമ്മദ് (0) പുറത്താവാതെ നിന്നു. 84 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറി ഉള്‍പ്പെടെ 76 റണ്‍സ് നേടിയ ഷാന്റോ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. മില്‍നെയ്ക്ക് പുറമെ, ട്രന്റ് ബോള്‍ട്ട്, മക്‌കോഞ്ചീ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here