ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

0
75

ദില്ലി: ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള പ്രവാസി അസോസിയേഷന്‍. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഈ ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കേരളാ പ്രവാസി അസോസിയേഷന്‍ വ്യക്തമാക്കി. റൂള്‍ 134-ലെ (1), (2) ഉപചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഓരോ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനവും, പ്രവര്‍ത്തനച്ചെലവ്, സേവനത്തിന്റെ സവിശേഷതകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് താരിഫ് സ്ഥാപിക്കുക.

എന്നാല്‍ താരിഫ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യക്തതയുമില്ലാത്തതിനാല്‍, ഈ നിയമത്തിന് കീഴില്‍ താരിഫ് സ്ഥാപിക്കുന്നതിന് എയര്‍ലൈനിന് അനിയന്ത്രിതമായ അധികാരം നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. . ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഏറ്റവും കൂടുതല്‍ ഉയരാറുള്ളത്.

വിമാന ഇന്ധനവില ഉയര്‍ന്നതാണ് നിരക്ക് ഉയരാന്‍ കാരണമായി വിമാനകമ്പനികള്‍ പറയുന്നത്. വിമാന കമ്പനികളുടെ നടപടിയ്ക്ക് എതിരെ കേരള പ്രവാസി അസോസിയേഷന്‍ ദില്ലി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇതില്‍ ഇടപെട്ടിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷന് വേണ്ടി ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹര്‍ജിക്കാര്‍.അഭിഭാഷകരായ ശ്യംമോഹന്‍,കുര്യാക്കോസ് വര്‍ഗീസ് എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here