12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 42 ശതമാനവും ദിനേന നാലു മണിക്കൂറിലേറെ മൊബൈൽ, ലാപ്ടോപ് സ്ക്രീനുകളിൽ കണ്ണുനട്ടിരിക്കുന്നവരെന്ന് പഠനം

0
94

ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 42 ശതമാനവും ദിനേന നാലു മണിക്കൂറിലേറെ മൊബൈൽ, ലാപ്ടോപ് സ്ക്രീനുകളിൽ കണ്ണുനട്ടിരിക്കുന്നവരെന്ന് പഠനം. 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ പകുതിയും ഈ ഗണത്തിലാണ്. കുട്ടികൾ മൊബൈൽ അടിമകളാകാതെ നിയന്ത്രിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘ഹാപ്പിനെറ്റ്സ്’ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മൊബൈൽ സ്ക്രീനുകൾക്കു മുന്നിൽനിന്ന് കുട്ടികളെ മാറ്റുന്നതും അനുചിതമായ ഉള്ളടക്കം അവർ കാണാതിരിക്കുന്നതും രക്ഷിതാക്കളുടെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് സർവേ ചൂണ്ടിക്കാട്ടി.

1,500 രക്ഷിതാക്കൾക്കിടയിലാണ് സർവേ നടന്നത്. 12 വയസ്സായ കുട്ടികളിൽ മൂന്നിലൊന്നുപേർക്കും സ്വന്തമായി സ്മാർട്ട് ഫോണോ ടാബ്ലറ്റോ ഉണ്ട്. ഓൺലൈൻ ഇടങ്ങളിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ അവർ കടന്നെത്തുന്നു. യു-ട്യൂബ് തുടങ്ങിയവയുടെ ലോകത്ത് മുങ്ങിക്കിടക്കുന്നവരാണ് അവരിൽ 74 ശതമാനം. 61 ശതമാനവും ഗെയിമുകളിൽ മുഴുകുന്നു.

മൊബൈൽ പ്രധാന വിനോദ ഉപാധികളിലൊന്നായി മാറിയതിനാൽ സ്ക്രീനിൽ കണ്ണുനട്ടിരിക്കുന്ന ദുഃസ്ഥിതി വർധിക്കുന്നു. അച്ചടക്ക-നിയന്ത്രണങ്ങൾ സുരക്ഷിതമല്ലാത്ത ഇന്‍റർനെറ്റ് ഉപയോഗത്തിന് പരിഹാരമല്ലെന്നാണ് ഹാപ്പിനെറ്റ്സ് സി.ഇ.ഒ റിച്ച സിങ് പറയുന്നത്. വിദ്യാഭ്യാസം മുതൽ വിനോദം വരെ, എല്ലാം ഡിജിറ്റലാണ് ഇപ്പോൾ. ദിനചര്യയെ പരുവപ്പെടുത്തുന്നതുപോലും മൊബൈലുകളാണ്. ഗണ്യമായ സമയം അവർ മൊബൈലുമായി കൂടുന്നു. ഗൃഹപാഠം ചെയ്യാനും ചാറ്റിങ്ങിനുമെല്ലാം മൊബൈൽ വേണം. മൊബൈൽ സ്ക്രീനുകൾ ഒഴിവാക്കാൻ കഴിയാത്ത യാഥാർഥ്യമാണ് എന്നതിനൊപ്പം, നിരീക്ഷിക്കാൻ മാതാപിതാക്കൾക്ക് മുന്നിൽ വ്യക്തമായ വഴികളുമില്ല -റിച്ച സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here