നാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ഗുണ്ടാസംഘം; പൈവളിഗെയില്‍ യുവാവിനെ തേടിയെത്തിയ സംഘം വീട്ടുകാര്‍ക്ക് മുന്നില്‍ വടിവാള്‍ വീശി

0
211

പൈവളിഗെ: നാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ഗുണ്ടാസംഘം. അബൂബക്കര്‍ സിദ്ദിഖിനെ തലകീഴായി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തിന്റെ ഭീതി മാറും മുമ്പേ ഗുണ്ടാസംഘത്തിന്റെ മറ്റൊരു അക്രമം.

പൈവളിഗെയില്‍ യുവാവിനെ തേടി വീട്ടില്‍ എത്തിയ സംഘം മകന്‍ എവിടെയുണ്ടെന്ന് ചോദിച്ച് സ്ത്രീക്കും കുട്ടികള്‍ക്കും മുന്നില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് ജോലി സ്ഥലത്തെത്തി കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി ഇലക്ട്രീഷ്യനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി. പൊലീസ് പിന്തുടരുന്നുണ്ടറിഞ്ഞ് യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവാവിനെ കയര്‍ക്കട്ടയിലെ പുതുതായി നിര്‍മ്മിക്കുന്ന വീട്ടിലെ ജോലിക്കിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി യുവാവിനോട് കൂടെ വരാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ യുവാവിന്റെ കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് കാറില്‍ കയറ്റിയത്.

ഒരു കേസുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. സംഭവമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വൈകിട്ട് 6 മണിയോടെയാണ് സംഘം യുവാവിനെ വഴിയില്‍ ഇറക്കിയത്. യുവാവിന്റെ വീട്ടിലെത്തിയ പൊലീസ് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും പരാതി നല്‍കിയിട്ടില്ല. ഏഴ് മാസം മുമ്പാണ് മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ പൈവളിഗെയിലെ വനത്തിനകത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടല്‍ ഇതുവരെയും മാറിയിട്ടില്ല.

പിന്നീട് പൊലീസിന്റെ കര്‍ശന നടപടിയെ തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ പിന്‍ വലിഞ്ഞിരുന്നു. ഇന്നലെയുണ്ടായ സംഭവത്തിന് ശേഷം മഞ്ചേശ്വരം പൊലീസ് ബായാര്‍, പൈവളിഗെ, മുളിഗദ്ദെ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here