ലോകകപ്പിലെ ഈ ചരിത്രം എന്നെങ്കിലും തിരുത്തപ്പെടുമോ?

0
195

ഫുട്ബോളില്‍ നിങ്ങള്‍ക്കൊരു മികച്ച ദേശീയ ടീമുണ്ടായിരിക്കാം. രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച താരനിരയുമാകാം അത്. അവരുടെ മികച്ച പ്രകടനങ്ങള്‍, ലോകകപ്പ് കിരീട പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയും ചെയ്യും. പക്ഷേ, അതൊന്നും കിരീടനേട്ടത്തിന് നിങ്ങളെ സഹായിച്ചേക്കില്ല. പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലേ.. ലോകകപ്പിന്റെ ചരിത്രത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്. 1930ല്‍ തുടങ്ങി 2022ല്‍ ഖത്തറില്‍ അവസാനിക്കുമ്പോഴും തിരുത്തപ്പെടാത്ത ചരിത്രം.

ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തര്‍ ആതിഥേയത്വം വഹിച്ചത്. അഞ്ച് വന്‍കരകളിലെ 17 രാജ്യങ്ങളിലായാണ് കഴിഞ്ഞ 21 ലോകകപ്പുകള്‍ അരങ്ങേറിയത്. ഇതുവരെ എട്ട് ടീമുകള്‍ ലോകകപ്പ് സ്വന്തമാക്കി. ആറ് ടീമുകള്‍ ഒന്നിലേറെ തവണ ലോകകപ്പ് ജയിച്ചു. ഏറ്റവും കൂടുതല്‍ ജേതാക്കളായത് ബ്രസീലാണ്, അഞ്ച് തവണ. പക്ഷേ, ഇതിലെല്ലാം പൊതുവായൊരു സംഗതിയുണ്ട്. അത് കിരീട ജേതാക്കളുടെ പരിശീലകരാണ്. ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്‍ സ്വന്തം നാട്ടുകാരന്‍ ആണെങ്കില്‍ കിരീട പ്രതീക്ഷ വെയ്ക്കാം. പരിശീലകന്‍ വിദേശിയാണെങ്കില്‍, അത്രയും പ്രതീക്ഷ വേണ്ട. അതാണ് ലോകകപ്പിന്റെ ചരിത്രം.

ഇത്രയും കാലത്തിനിടെ, ഒരു വിദേശ പരിശീലകന് തന്റെ ടീമിന് ലോകകപ്പ് കിരീടം നേടിക്കൊടുക്കാനായിട്ടില്ല. 21 തവണയും സ്വന്തം നാട്ടുകാരെ പരിശീലിപ്പിച്ചവരാണ് വിശ്വകിരീടം സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ ഇറ്റാലിയന്‍ പരിശീലകന്‍ വിറ്റോറിയോ പോസോ 1934ലും 38ലും സ്വന്തം രാജ്യത്തെ ലോകജേതാക്കളാക്കി. സെന്തെ ഫിയോല, എയ്മോര്‍ മോരെയ്റ, മരിയോ സഗല്ലോ, കാര്‍ലോസ് ആല്‍ബെര്‍ട്ട് പരെയ്റ, ലൂയി ഫിലിപ്പ് സ്‌കൊളാരി എന്നിവരുടെ കീഴിലായിരുന്നു ബ്രസീല്‍ അഞ്ച് തവണ ജേതാക്കളായത്. ഇംഗ്ലണ്ടും സ്പെയിനും ഓരോ തവണ ലോകകപ്പ് കിരീടം നേടിയപ്പോഴും പരിശീലക സ്ഥാനത്ത് സ്വന്തം നാട്ടുകാരനായിരുന്നു.

ഇക്കുറി 32 ടീമുകളില്‍ 22ഉം സ്വന്തം നാട്ടില്‍ നിന്നുള്ള പരിശീലകരുമായാണ് ഖത്തറിലെത്തിയത്. ബ്രസീല്‍, ജര്‍മ്മനി, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാര്‍ സ്വന്തം നാട്ടുകാരുടെ പരിശീലനത്തിലാണ് ലോകകപ്പിനെത്തിയത്. ഇക്കുറി കലാശപ്പോരില്‍ ഏറ്റുമുട്ടിയ ഫ്രാന്‍സിനും അര്‍ജന്റീനയ്ക്കും സ്വന്തം നാട്ടുകാരായിരുന്നു പരിശീലകര്‍. ഫ്രാന്‍സിനെ കഴിഞ്ഞതവണ കിരീടമണിയിച്ച ദിദിയര്‍ ദെഷാംപ്സ് തന്നെയായിരുന്നു ഇക്കുറിയും ടീമിന്റെ കോച്ച്. ലയണല്‍ സ്‌കലോണിയാണ് മെസിയെയും സംഘത്തെയും പരിശീലിപ്പിച്ചത്. ഇക്കുറിയും ജയിച്ചിരുന്നെങ്കില്‍ ദെഷാംപ്‌സിന് കിരീടനേട്ടത്തില്‍ ഇറ്റാലിയന്‍ പരിശീലകന്‍ വിറ്റോറിയോ പോസോയുടെ റെക്കോഡിനൊപ്പം എത്താമായിരുന്നു. എന്നാല്‍, ഖത്തറിലെ അവസാനവിജയം സ്‌കലോണിക്ക് ഒപ്പമായിരുന്നു.

ചരിത്രം ഇങ്ങനെയൊക്കെ ആണെങ്കിലും, ലോകകപ്പില്‍ വിദേശ പരിശീലകരോടുള്ള ഇഷ്ടത്തിന് കുറവൊന്നുമില്ല. 1930ല്‍ 23 ശതമാനം മാത്രമായിരുന്നു വിദേശ പരിശീലകരുടെ പ്രാതിനിധ്യം. കാലക്രമേണ അത് 46 ശതമാനം വരെ ഉയര്‍ന്നിരുന്നു. ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ലെങ്കിലും പരിശീലിപ്പിക്കുന്ന ടീമിനെ മികച്ച പോരാട്ടങ്ങള്‍ക്ക് പ്രാപ്തരാക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. 1930ല്‍ ചിലിയെ പരിശീലിപ്പിച്ചത് 29 വയസ് മാത്രമുണ്ടായിരുന്ന ഹംഗേറിയക്കാരനായ ജിയോര്‍ജി ഓര്‍ത്ത് ആയിരുന്നു. ആദ്യമായി പരിശീലക കുപ്പായമണിഞ്ഞ ഓര്‍ത്ത് ചിലിയെ സെമി ഫൈനല്‍ വരെയെത്തിച്ചു. 1938ല്‍ സ്വീഡനെ സെമി ഫൈനല്‍ വരെയെത്തിച്ചത് അവരുടെ ഹംഗേറിയക്കാരനായ കോച്ച് ജോസെഫ് നഗി ആയിരുന്നു. 1958ല്‍ സ്വീഡന്‍ ഫൈനലിലെത്തുമ്പോള്‍ അവരുടെ പരിശീലകന്‍ ഇംഗ്ലീഷുകാരനായ ജോര്‍ജ് റെയ്നര്‍ ആയിരുന്നു. 1978ല്‍ നെതര്‍ലന്‍ഡ്സിനെ ഫൈനലില്‍ എത്തിച്ചതും ഒരു വിദേശി പരിശീലകനായിരുന്നു, ഓസ്ട്രിയയില്‍ നിന്നുള്ള ഏണസ്റ്റ് ഹാപ്പെല്‍.

തിരുത്തിയെഴുതപ്പെടാന്‍ കൂടിയുള്ളതാണ് ചരിത്രം. ഖത്തര്‍ അതിന് സാക്ഷ്യം വഹിച്ചിരുന്നു. കളിക്കളത്തിലെ ഒരുപാട് റെക്കോഡുകള്‍ തിരുത്തിയെഴുതപ്പെട്ടു. അപ്പോഴും തിരുത്തപ്പെടാത്ത ചില ചരിത്രങ്ങള്‍ ബാക്കിയാണ്. ലോകകിരീടത്തിന് പുതിയ അവകാശികള്‍ വേണം. വിദേശീയരായ പരിശീലകരിലേക്കും കനകകിരീടം ഒരുനാള്‍ എത്തിച്ചേരണം. അതിനായുള്ള കാത്തിരിപ്പ് തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here