ലഹരിക്കായി തവളയെ നക്കുന്നു; അങ്ങനെ ചെയ്യരുതെന്ന് അധികൃതർ; മുന്നറിയിപ്പ്

0
160

അമേരിക്കയിലെ ദേശീയോദ്യാനങ്ങളുടെ ചുമതലയുള്ള യുഎസ് നാഷനൽ പാർക് സർവീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ട്വീറ്റ് ഇപ്പോൾ  ചർച്ചയാണ്. വളരെ വിചിത്രമായ ഒരു നിർദേശമാണ് ജനങ്ങളോട് അവർ പങ്കുവച്ചത്. ലഹരിക്കായി ഒരു പ്രത്യേകയിനം തവളയെ ആളുകൾ നക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ചെയ്യരുതെന്നുമായിരുന്നു നിർദേശം. സൊണോറൻ ഡെസേർട്ട് ടോഡ് എന്ന പേരിലും അറിയപ്പെടുന്ന കൊളറാഡോ റിവർ ടോഡിനെയാണ് ലഹരി കിട്ടാനായി ആളുകൾ നക്കുന്നതെന്ന് പാർക്ക് സർവീസ് അധികാരികൾ പറയുന്നു.

ഏഴിഞ്ചു വരെ ശരീരത്തിനു നീളമുള്ള യുഎസിലെ ഏറ്റവും വലുപ്പമുള്ള തവളയിനങ്ങളിലൊന്നായ ഇത് ശരീര ഗ്രന്ഥികളിൽ നിന്നു വിഷാംശമുള്ള ഒരു പ്രത്യേകതരം രാസവസ്തു പുറപ്പെടുവിക്കും. ഇതിന് ലഹരിയുണ്ട്. ഇതു കിട്ടാനായാണ് ആളുകൾ തവളകളെ നക്കുന്നതത്രേ. തങ്ങളെ ഇരയാക്കാൻ വരുന്ന മൃഗങ്ങൾക്കെതിരെയുള്ള പ്രതിരോധമാർഗം എന്ന നിലയിലാണ് ഈ തവളകൾ വിഷാംശമുള്ള രാസവസ്തു പുറപ്പെടുവിക്കുന്നത്. പൂർണ വളർച്ചയുള്ള ഒരു നായയെപ്പോലും കൊല്ലാൻ ഈ വിഷത്തിന് കരുത്തുണ്ട്. ഈ തവളകളിലെ പാരറ്റോയ്ഡ് ഗ്രന്ഥികളിൽ നിന്നും വരുന്ന സ്രവത്തിൽ 5–എംഇഒ– ഡിഎംടി, ബുഫോടെനിൻ എന്നീ വിഷാംശമുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതാണു ലഹരിക്കിടയാക്കുന്നത്.

മെക്സിക്കോയുടെ വടക്കൻ മേഖലകളിലും യുഎസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് ഈ തവളകൾ കൂടുതലായി കാണപ്പെടുന്നത്. എൺപതുകൾ മുതൽ തന്നെ ഇവയെ നക്കി ലഹരി നേടുന്ന പ്രവണത ചിലരുടെ ഇടയിലുണ്ടായിരുന്നെന്ന് യുഎസിലെ നാഷനൽ പോയിസൺ കൺട്രോൾ സെന്റർ അറിയിക്കുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ സ്രവം ഉണക്കി രാസവസ്തുക്കൾ വേർതിരിച്ച് സിഗററ്റിനൊപ്പം ഉപയോഗിക്കുകയാണ് ലഹരി ഉപയോഗിക്കുന്നവർ ചെയ്യുന്നത്. തവളകളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് അവയുടെ വംശനാശത്തിന് ഇടയാക്കുമെന്നും യുഎസ് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here