കോടിയേരി: അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യത്തിലൂടെ വളര്‍ന്ന സഖാവ്

0
148

അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം കടന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇരുപതാം വയസ്സില്‍ തന്നെ കേരളം ശ്രദ്ധിക്കുന്ന നേതാവായത്. അഞ്ചുമക്കളെ വളര്‍ത്താന്‍ അമ്മ നാരായണി ഒറ്റയ്ക്കു നടത്തിയ പോരാട്ടമാണ് ബാലകൃഷ്ണന്റെ പഠനം സാധ്യമാക്കിയത്.

പതിനെട്ടാം വയസ്സില്‍ സിപിഐഎം ഈങ്ങയില്‍പ്പീടിക ബ്രാഞ്ച് സെക്രട്ടറി. ഇരുപതാം വയസ്സില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയാകുമ്പോഴേക്കും കോടിയേരി ലോക്കല്‍ സെക്രട്ടറി. പക്ഷേ, ഒട്ടും ആയാസരഹിതമായിരുന്നില്ല ആ ബാല്യവും കൗമാരവും. സ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ കുഞ്ഞുണ്ണിക്കൂറുപ്പ് ബാലകൃഷ്ണന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചു. പിന്നെ അമ്മ നാരായണി ഒറ്റയ്ക്കാണ് നാല് പെണ്‍കുട്ടികളേയും ബാലകൃഷ്ണനെയും വളര്‍ത്തിയത്. പശുവളര്‍ത്തിയുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്. സ്‌കൂള്‍കാലത്ത് പാല്‍വീടുകളില്‍ കൊടുത്ത ശേഷമാണ് ബാലകൃഷ്ണന്‍ ക്ലാസിലേക്കു പോയിരുന്നത്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വീട്ടിലേക്കു വരുന്ന ബാലകൃഷ്ണനായിരുന്നു അമ്മയുടെ ആഗ്രഹങ്ങളില്‍. പക്ഷേ, കോടിയേരി ബേസിക് ജൂനിയര്‍ സ്‌കൂളില്‍ നിന്ന് ഓണിയന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ തന്നെ ബാലകൃഷ്ണന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി കഴിഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിന്റെ യൂണിറ്റ് തുടങ്ങി ആദ്യ സെക്രട്ടറി. പുതുച്ചേരി സര്‍ക്കാര്‍ മയ്യഴിയില്‍ പ്രിഡിഗ്രി മാത്രമുള്ള ജൂനിയര്‍ കോളജ് തുടങ്ങിയപ്പോള്‍ ആദ്യ ബാച്ചില്‍ പ്രവേശനം. അവിടെ ആദ്യ കോളജ് യൂണിയന്‍ ചെയര്‍മാന്‍. ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം.

ഇരുപതാം വയസ്സില്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ചുമതലയ്‌ക്കൊപ്പം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനം. പിന്നെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയ ആറുവര്‍ഷം ഒഴികെ ഏറെക്കാലവും തിരുവനന്തപുരമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രവര്‍ത്തന മണ്ഡലം.

LEAVE A REPLY

Please enter your comment!
Please enter your name here