രാജ്യത്ത് സ്വയംഭോഗ ജിഹാദ് വ്യാപകം, മുസ്‌ലിം കുട്ടികള്‍ ഹിന്ദുക്കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്നു; വിമര്‍ശനത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് മത്സര പരീക്ഷ പരിശീലകന്‍

0
318

ന്യൂദല്‍ഹി: മുസ്‌ലിം കുട്ടികള്‍ ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമായി നടക്കുന്നുണ്ടെന്ന പരാമര്‍ശം വിവാദമായതോടെ മാപ്പ് പറഞ്ഞ് ലളിത് സര്‍ദാന. മത്സര പരീക്ഷ പരിശീലകനാണ് ലളിത് സര്‍ദാന. വീഡിയോയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സര്‍ദാന പറയുന്നു.

മൊബൈല്‍ ദുരുപയോഗത്തെക്കുറിച്ചും ലൗ ജിഹാദിനെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അസര്‍ദാന കൂട്ടിച്ചേര്‍ത്തു. സെലിബ്രിറ്റികളുടെ വീഡിയോകളില്‍ നിന്ന് കുറച്ച് ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നത് പോലെയാണിതെന്നും സര്‍ദാന പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്നു. എന്നാല്‍, സെലബ്രിറ്റികളുടെ വീഡിയോയില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതുപോലെയാണിത്. ദൈര്‍ഘ്യമേറിയ ഒരു ക്ലാസിന്റെ രണ്ടരമിനിറ്റ് വരുന്ന ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനിടയിലെ മൊബൈല്‍ ദുരുപയോഗത്തെ കുറിച്ച് പറയുകയായിരുന്നു. ലൗ ജിഹാദിനെ കുറിച്ചും പറഞ്ഞിരുന്നു.

അതിനിടയിലാണ് അശ്ലീല വീഡിയോകള്‍ക്ക് കുട്ടികള്‍ അടിമപ്പെടുന്നതിനെ കുറിച്ച് പറഞ്ഞത്- സര്‍ദാന വിശദീകരിക്കുന്നു.

മുസ്‌ലിം കുട്ടികള്‍ ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന ജിഹാദ് വ്യാപകമാണെന്നായിരുന്നു ലളിത് സര്‍ദാനയുടെ വാദം. ഓണ്‍ലൈന്‍ ക്ലാസിനിടെയായിരുന്നു സര്‍ദാന വിവാദപരമായ പരാമര്‍ശം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഹിന്ദു കുട്ടികള്‍ക്ക് മുസ്‌ലിംകുട്ടികള്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ചുകൊടുക്കുകയാണെന്ന് സര്‍ദാന ക്ലാസിനിടെ പറഞ്ഞിരുന്നു. അശ്ലീല വീഡിയോകള്‍ കാണുന്ന ഹിന്ദു കുട്ടികള്‍ ആ ആവേശത്തില്‍ സ്വയംഭോഗം ചെയ്യുന്നു. ഇത് ഹിന്ദുക്കളുടെ ലൈംഗിക ശേഷി ക്രമേണകുറയ്ക്കും. ഹിന്ദുക്കളുടെ ലൈംഗിക ശേഷി കുറക്കാനുള്ള ഈ ജിഹാദ് വ്യാപകമാണെന്നും ലളിത് സര്‍ദാന വീഡിയോയില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ അത് മനസിലാകില്ല. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇത് ബോധ്യപ്പെടും. വെബ്‌സീരീസുകളും വീഡിയോകളും ഈ ജിഹാദിന് വേണ്ടി ഉണ്ടാക്കുന്നുണ്ടെന്നും സര്‍ദാന പറഞ്ഞു. അത്തരം വെബ്‌സീരീസുകള്‍ സംവിധാനം ചെയ്യുന്നതും അതില്‍ അഭിനയിക്കുന്നതും ഹിന്ദുക്കളല്ല, മുസ്‌ലിങ്ങളാണ്. എന്നാല്‍, ഈ വെബ്‌സീരീസുകള്‍ കാണുന്നത് മുസ്‌ലിംകളല്ല, ഹിന്ദുകുട്ടികളാണെന്നും ലളിത് സര്‍ദാന പറഞ്ഞിരുന്നു.

നിരവധി പേരാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വീഡിയോ വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ വിശദീകരണവുമായി സര്‍ദാന രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here