‘ഞാൻ ഹിന്ദുവാണ്, വേണമെങ്കിൽ ബീഫ് കഴിക്കും’: ബീഫ് നിരോധനത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

0
198

മൈസൂർ: ബീഫ് നിരോധന വിവാദത്തിന് തിരികൊളുത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാൽ, വേണമെങ്കിൽ ബീഫ് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുംകുരു ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആർ.എസ്.എസ് മതങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ്, ബീഫ് കഴിക്കുന്നവർ എല്ലാം ഒരു സമുദായത്തിൽ പെട്ടവരല്ലെന്നും പറഞ്ഞു.

‘ഞാനൊരു ഹിന്ദുവാണ്. ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കിൽ ഞാൻ കഴിക്കും. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്? ബീഫ് കഴിക്കുന്നവർ എല്ലാം ഒരു സമുദായത്തിൽ പെട്ടവരല്ല. ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുന്നു. ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ഒരിക്കൽ കർണാടക നിയമസഭയിൽ പോലും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നോട് ബീഫ് കഴിക്കരുതെന്ന് പറയാൻ നിങ്ങൾ ആരാണ്?’, അദ്ദേഹം ചോദിച്ചു.

മതങ്ങൾക്കിടയിൽ വേലിക്കെട്ടുകൾ നിർമിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സഹജീവികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബീഫ് നിരോധനമെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് വേണമെങ്കിൽ ഞാൻ ബീഫ് കഴിക്കും. ഇത് ഒരു ഭക്ഷണശീലമാണ്. അത് എന്റെ അവകാശമാണ്. മുസ്ലീങ്ങൾ മാത്രമാണോ ബീഫ് കഴിക്കുന്നത്?’, അദ്ദേഹം ചോദിച്ചു.

കർണാടകയിലെ ബി.ജെ.പി സർക്കാർ 2021 ജനുവരിയിൽ, കർണാടക കശാപ്പ് നിരോധന നിയമം, 2020 കന്നുകാലി സംരക്ഷണ നിയമം എന്നിവ നടപ്പാക്കിയിരുന്നു. ഈ നിയമം, എല്ലാത്തരം കന്നുകാലികളെയും വാങ്ങുന്നതും വിൽക്കുന്നതും കൊണ്ടുപോകുന്നതും കശാപ്പു ചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കുന്നു. പശുക്കൾ, കാളകൾ, എരുമകൾ, കാളകൾ എന്നിവയും ഇതിൽ ഉൾപ്പെടും. 13 വയസ്സിന് മുകളിലുള്ള എരുമകളും മാരകരോഗമുള്ള കന്നുകാലികളും ഈ നിയമത്തിൽ ഉൾപ്പെടില്ല. എന്നാൽ, വെറ്ററിനറി ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ ഇവയെ കശാപ്പ് ചെയ്യാൻ കഴിയൂ. ഈ നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here