‘സംഘിയാണെന്ന് പറയുന്ന സുഡാപ്പികളോട്, മുസ്‌ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാന്‍’: ഒമര്‍ ലുലു

0
268

കോഴിക്കോട്: ഉന്നക്കായ പോസ്റ്റ് വിവാദത്തിന് ശേഷമുള്ള സംഘി വിളികളില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. താന്‍ സംഘിയല്ലെന്നും മുസ്‌ലിം ലീഗിനോടാണ് തനിക്ക് ഇഷ്ടമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു പറഞ്ഞു.
നിലവില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി. പഴയ കാലത്തെ തന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം.

‘ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണന്‍മാര്‍ അറിയാന്‍, ഞാന്‍ ഒരിക്കലും ഇനി രാഷ്ട്രിയത്തില്‍ വരില്ലാ. ഞാന്‍ കൈപ്പറമ്പ് മുസ്‌ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഒന്നര വര്‍ഷം.

എന്റെ ഉമ്മച്ചിയും പപ്പയും പറയുന്നത് അവരുടെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാണ്, എനിക്ക് ആണെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇഷ്ടമല്ലാ, കാരണം മൗദൂദി ഫാക്ടര്‍.

അതുകൊണ്ട് ഞാന്‍ ഒരു രീഷ്ട്രീയക്കാരനോ, രാഷ്ട്രീയപ്രവര്‍ത്തകനോ അല്ല. പക്ഷേ എന്റെ ഉള്ളിന്റെയുള്ളില്‍ കുറച്ച് ഇഷ്ടമുള്ള പാര്‍ട്ടി മുസ്‌ലിം ലീഗാണ് അവരാണ് കുറച്ച് കൂടി മതേതരമായ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടിയായി ഫീല്‍ ചെയ്തിട്ടുള്ളത്,’ ഒമര്‍ ലുലു പറഞ്ഞു.

നോമ്പുകാലത്ത് ഹോട്ടലുകള്‍ അടച്ചിടുന്നതിനെതിരെ ഫേസ്ബുക്കില്‍ നിരന്തര പ്രതികരണവുമായി ഒമര്‍ ലുലു എത്തിയത് വിവാദമായിരുന്നു. നോമ്പ് ആയതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാനില്ലെന്ന് പറഞ്ഞായിരുന്നു ഒമര്‍ ലുലുവിന്റെ പോസ്റ്റ്.

‘ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ, നോമ്പാണ് കാരണം. എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്‌ലിം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്‌ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ്,’
എന്നായിരുന്നു ഒമര്‍ ലുലുവിന്റെ കുറിപ്പ്.

ഇതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തുടര്‍ പോസ്റ്റുകളുമായി ഒമര്‍ ലുലു തന്നെ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നുള്ള സംഘിവിളികള്‍ക്കെതിരെയാണ് ഒമര്‍ ലുലു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here