ദില്ലി: പ്രതിദിന കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കേരളത്തോട് കേന്ദ്രം. സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നടപടി. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്. ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ സെക്രട്ടറി കത്തിൽ പറയുന്നു.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടുകയാണ്. ഒരു ദിവസത്തിനിടെ 2183 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതിനെക്കാൾ 90 ശതമാനം അധികമാണ് ഇന്നത്തെ കണക്ക്. 24 മണിക്കൂറിനിടെ 214 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പോസിറ്റിവിറ്റി നിരക്ക് ദശാംശം മൂന്ന് ഒന്നിൽ നിന്ന് ദശാംശം എട്ട് മൂന്ന് ശതമാനമായി കൂടി. ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്.