യുപിയില്‍ 125 ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു; ആരാധനാലയങ്ങളിലെ 17,000 ലൗഡ്സ്പീക്കറുകളുടെ ശബ്ദം കുറച്ചു

0
343

ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശില്‍ അനധികൃതമായി സ്ഥാപിച്ച 125 ഉച്ചഭാഷിണികള്‍ പൊലീസ് നീക്കം ചെയ്തു. 17,000 ഉച്ചഭാഷിണികളുടെ ശബ്ദം ബന്ധപ്പെട്ടവര്‍ കുറച്ചതായും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അനധികൃതമായി സ്ഥാപിച്ച ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് സമാധാനപരമായി നമസ്‌കാരം നടത്തുന്നതിന് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമാധാന സമിതി യോഗങ്ങൾ നടക്കുന്നുണ്ടെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു. യുപിയിലെ 37,344 മതനേതാക്കളുമായി ഉച്ചഭാഷിണി വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ച അനുമതിയില്ലാതെ മത ഘോഷയാത്രകൾ സംഘടിപ്പിക്കരുതെന്ന നിർദേശവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിര്‍ദേശം. മൈക്കുകളും ഉച്ചഭാഷിണികളും ഉപയോഗിക്കാം, എന്നാൽ അതിന്‍റെ ശബ്ദം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. ഉത്തർപ്രദേശിൽ എല്ലാവർക്കും അവരവരുടെ ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും യോ​ഗി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here