ടി.സിദ്ദീഖിന്റെ ഭാര്യയുടെ ഫോണ്‍ നഷ്ടമായി; സിനിമാസ്റ്റൈലില്‍ അന്വേഷണം, എടുത്ത് കുടുങ്ങി പ്രമുഖന്‍

0
397

കോഴിക്കോട്: കല്‍പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസയുടെ നഷ്ടപ്പെട്ട ഐ ഫോണ്‍ തിരിച്ചുകിട്ടിയത് നാടകീയ ട്വിസ്റ്റുകള്‍ക്കൊടുവില്‍. ഷറുഫുന്നീസയും സഹോദരനും പോലീസിന്റെയും പിന്തുണയോടെ നടത്തിയ സിനിമാസ്‌റ്റൈലിലുള്ള അന്വേഷണത്തിനൊടുവില്‍ ഫോണ്‍ എടുത്ത ‘പ്രമുഖന്‍’ പോംവഴിയില്ലാതെ തിരിച്ചേല്‍പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഷറഫുന്നീസയുടെ സഹോദരന്‍ നിസില്‍ ഷറഫ് ഫെയ്‌സ്ബുക്കില്‍ അനുഭവം പങ്കുവെച്ചു.

സ്വിച്ച് ഓഫാക്കാനുള്ള ശ്രമത്തില്‍ ഫോണിന്റെ കവര്‍ പറിച്ചെടുത്തിട്ടുണ്ട്. എടുത്ത ആള്‍ അറിയാതെ എടുത്തതാണെന്ന് കരുതുന്ന ഫോട്ടോസും ഫോണില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഷറഫുന്നീസ് പറഞ്ഞു.

നിസില്‍ ഷറഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്…

25/04/2022, കോഴിക്കോട് ഉഷ റോഡിലുള്ള താജ് ഹോട്ടലില്‍ നടക്കുന്ന വസ്ത്ര വ്യാപാര മേളയില്‍ നിന്ന് ഐ ഫോണ്‍ നഷ്ടപ്പെടുന്നു. iPhone Pro Max 512 GB യാണു നഷ്ടപ്പെട്ട എന്റെ പെങ്ങളുടെ ഫോണ്‍. താജ് ഹോട്ടലിനകത്തെ ഹാളിലാണു പെരുന്നാളിനോടനുബന്ധിച്ച് വസ്ത്ര മേള നടന്നിരുന്നത്. അവിടെ രാവിലെ 10.30 നാണു കയറിയത്. വസ്ത്രം കുട്ടിയിട്ടത് തിരയുന്നതിനാല്‍ ബന്ധുവായ ഒമ്പതു വയസ്സുകാരിയുടെ കയ്യില്‍ പെങ്ങള്‍ ഫോണ്‍ കൊടുത്തു. 11. 30 പിന്നിട്ടപ്പോള്‍ വസ്ത്രങ്ങളെടുത്ത് ബില്‍ പേ ചെയ്യാന്‍ വേണ്ടി ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ അവളുടെ കയ്യില്‍ ഫോണില്ല. അവള്‍ വസ്ത്രം തിരയുന്നതിനിടെ ഫോണ്‍ ടേബിളില്‍ വസ്ത്രത്തിനൊപ്പം മറന്ന് വച്ചെന്ന് പറഞ്ഞു.

പിന്നീട് മേള നടത്തുന്നവരടക്കം എല്ലാവരും ഓരോ ടേബിളും അരിച്ച് പെറുക്കിയെങ്കിലും ഫോണ്‍ കിട്ടിയില്ല. പിന്നെ സിസി ടിവി പരിശോധിക്കാന്‍ തീരുമാനിച്ചു. ഒരു സിസി ടിവി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. സിസി ടിവിയില്‍ നോക്കിയപ്പോള്‍ സംഭവം നടന്നതെന്ന് വ്യക്തം. പെണ്‍കുട്ടി ടേബിളില്‍ ഫോണ്‍ വെക്കുന്നത് കാണാം. എന്നാല്‍ പിന്നീട് ആളുകള്‍ നിറഞ്ഞതിനാല്‍ എന്ത് സംഭവിക്കുന്നു എന്ന് വ്യക്തമല്ല. ഒരു സിസി ടിവി മാത്രമായതിനാലാണു വ്യക്ത്മായ വിഷ്വല്‍ ലഭിക്കാതെ പോയത്. അപ്പോഴേക്കും ഒരു മണിക്കൂര്‍ പിന്നിട്ട് കഴിഞ്ഞിരുന്നു. സിസി ടിവിയില്‍ വ്യക്തമാകാതെ വന്നതോടെ പെങ്ങള്‍ എന്നെ വിളിച്ച് ഫോണ്‍ നഷ്ടപ്പെട്ട വിവരം പറഞ്ഞു.
ഞാനപ്പോള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനു എതിര്‍ വശമുള്ള സിഡി ടവറിലെ എന്റെ ഓഫീസിലായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ Find My IPhone ഓപ്ഷനെടുത്ത് പെങ്ങളുടെ ഐഡിയും പാസ്വേര്‍ഡും അടിച്ച് കയറി നോക്കിയപ്പോള്‍ ഫോണ്‍ ഫോക്കസ് മാളിനടുത്താണു കാണുന്നത്. ഓഫായിരുന്നില്ല. അവിടെ യൂസ്ഡ് ഫോണ്‍ ഷോപ്പുകള്‍ നിറയെ ഉള്ള കോംപ്ലക്‌സിന്റെ അരികിലായതിനാല്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതാവാമെന്ന് എനിക്ക് തോന്നി. സംഭവം നടന്നടുത്ത് നിന്ന് 3 കിലോ മീറ്റര്‍ ദൂരമുണ്ട് അവിടേക്ക്. ഐഫോണിനെ കുറിച്ച് ധാരണയില്ലാത്ത ആരെങ്കിലുമാകാം എടുത്തതെന്ന് തോന്നി. ഓഫ് ചെയ്തിരുന്നില്ല, ഒഫ് ചെയ്താലും ലൊക്കേഷന്‍ കിട്ടുമല്ലോ…

ഞാന്‍ സിഡി ടവറില്‍ നിന്ന് കാറില്‍ പുറപ്പെട്ടു. എന്നാല്‍ സിഗ്നലും ബ്ലോകും വേഗത കുറച്ചു. അപ്പോഴേക്കും ഫോണ്‍ മൂവ് ആകാന്‍ തുടങ്ങി. സ്റ്റേഡിയം ഭാഗത്തേക്ക് പോകുന്നു. തിരിച്ച് പുതിയറ വഴി റഹ്മത്ത് ഹോട്ടലിനു മുന്നിലൂടെ സ്റ്റേഡിയത്തിനരികില്‍ എത്തിയപ്പോള്‍ പാരഗണ്‍ ഹോട്ടലിന്റെ ഭാഗത്തേക്ക് നീങ്ങി. ഒന്നുകില്‍ ബസ്, അല്ലെങ്കില്‍ ഓട്ടോ എന്ന് തോന്നി. പെട്ടെന്ന് പാരഗണ്‍ ഹോട്ടലിന്റെ അടുത്തെത്തിയപ്പോള്‍ ലൊക്കേഷന്‍ മാച്ച് ആയി. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സമയമെടുത്തതിനാല്‍ അവിടെ നിന്നും ലൊക്കേഷന്‍ നടക്കാവ് ഭാഗത്തേക്ക് നീങ്ങി. ഞാന്‍ പെട്ടെന്ന് തന്നെ നടക്കാവിലേക്ക് എത്തി. കാര്‍ പാര്‍ക്ക് ചെയ്ത് വരുമ്പോഴേക്കും ലൊക്കേഷന്‍ അവിടെ ബസ് സ്റ്റൊപ്പിനും സല്‍ക്കാര ഹോട്ടലിനുമിടയില്‍ കാണിക്കുന്നു. ഞാന്‍ പെട്ടെന്ന് തന്നെ ബൈക്കുള്ള സുഹൃത്തിനെ വിളിച്ച് വരുത്തി. പൊരിഞ്ഞ ചൂടും നോമ്പും തളര്‍ത്തിത്തുടങ്ങിയിരുന്നു.

അതിനിടയില്‍ രണ്ട് മുന്ന് ബസ് വന്ന് പോയി, ഞാനപ്പോള്‍ സല്‍ക്കാരയ്ക്ക് മുന്നിലെ കാറുകളില്‍ ഫോക്കസ് ചെയ്തു. ഒരു 100 മീറ്റര്‍ പരിധിയില്‍ എവിടെയുമാവാം എന്നാണു പോലീസ് പറഞ്ഞത്. പറയാന്‍ വിട്ടു, അപ്പോഴേക്കും പെങ്ങള്‍ വെള്ളയില്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് പിന്തുടരാന്‍ നിര്‍ദേശം ലഭിച്ചു. പോലീസുമായി കാര്യങ്ങള്‍ സംസാരിച്ച് ഫോണ്‍ വച്ച് ലൊക്കേഷന്‍ നോക്കിയപ്പോള്‍ കൊയിലാണ്ടി ഭാഗത്തേക്ക് നിങ്ങിയിരുന്നു. ബസിലാണെന്ന് അപ്പോള്‍ ഏകദേശം ഉറപ്പിച്ചു.

വണ്ടിപ്പേട്ട ബസ് സ്റ്റോപ്പില്‍ നിന്ന് ബസ് കയറിയതാവാം. സ്റ്റേഷനില്‍ നിന്ന് പെങ്ങളും കസിനും എത്തി. അങ്ങനെ ഞങ്ങള്‍ പോലീസിന്റെ നിര്‍ദേശ പ്രകാരം പിന്തുടരാന്‍ തന്നെ തീരുമാനിച്ചു. സിം മാറ്റിയാല്‍ മാത്രമേ പോലീസിനു മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഐഫോണിനെ വിശ്വസിച്ചു. കാറില്‍ പെട്ടെന്ന് തന്നെ കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടു. ലൊക്കേഷന്‍ കൊയിലാണ്ടിയില്‍ കുറച്ച് സമയം നിന്നു. ഫോണ്‍ ഓഫ് ആയിരുന്നില്ല. പ്രതീക്ഷയോടെ ഞങ്ങള്‍ ബ്ലോക് താണ്ടി ഒരു വിധം കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ അവിടെ നിന്നും ലൊക്കേഷന്‍ മാറി. നേരെ കണ്ണൂര്‍ ഭാഗത്തേക്ക് പോകാതെ ഏതെങ്കിലും ലോക്കല്‍ റൂട്ടില്‍ പ്രവേശിച്ചെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചത് പോലെ ഫോണ്‍ അപ്പോള്‍ ഉള്ളിയേരി ഭാഗത്തേക്ക് നീങ്ങുന്നു.

സമയം അഞ്ചു മണി ആകാന്‍ പോകുന്നു. ഐ ഫോണിന്റെയും മാക് ബുക്കിന്റേയും ചാര്‍ജ് തീരാന്‍ പോകുന്നു. എല്ലാവര്‍ക്കും നോമ്പുമുണ്ട്. ഒരു തിരിച്ച് പോക്ക് ആഗ്രഹിച്ച് പോയി. കാര്‍ ചാര്‍ജര്‍ കംപ്ലയിന്റ് ആയിരുന്നതിനാല്‍ ഒരു വഴിയും ഇല്ല. എങ്കിലും ഉള്ളിയേരി ടൗണ്‍ എത്തിയ ശേഷം ഏതെങ്കിലും മൊബെയില്‍ ഷോപ്പില്‍ കയറി ചാര്‍ജ് ചെയ്യാം എന്ന് തീരുമാനിച്ച് യാത്ര തുടര്‍ന്നു. പോലീസ് അപ്പോള്‍ ലൊക്കേഷന്‍ ഐഫോണ്‍ വഴി ഞങ്ങളെ പോലെ പിന്തുടര്‍ന്ന് ഞങ്ങളെ അലേര്‍ട്ട് ചെയ്ത് കൊണ്ടിരുന്നു. ഉള്ളിയേരി ടൗണിലെ ഒരു മൊബെയില്‍ ഷോപ്പില്‍ ഫോണും മാക്ള്‍ബുകും ചാര്‍ജ് ചെയ്യാന്‍ വച്ചു. ആ സമയം ഒരു നാല് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഞങ്ങളുണ്ട്. ഫോണ്‍ അപ്പോഴും ഓണ്‍ തന്നെയായിരുന്നു. ഫോണ്‍ ഓഫാകുമോ എന്ന ഭയമായിരുന്നു ഞങ്ങള്‍ക്കും പോലീസിനും. എന്റെ ഫോണ്‍ 25 % ചാര്‍ജ് ആയപ്പോള്‍ ഞങ്ങള്‍ വീണ്ടും പുറപ്പെട്ടു.

അപ്പോഴേക്കും സമയം 6 മണിയായിക്കഴിഞ്ഞിരുന്നു. ഏറ്റവും വലിയ തലവേദന അപ്പോഴേക്കും നഷ്ടപ്പെട്ട ഫോണ്‍ ഓഫാക്കിയിരുന്നു. ചാര്‍ജ് പകുതിയുണ്ടായിരുന്നത് ഓണായ സമയത്ത് Find My IPhone ല്‍ കാണാമായിരുന്നു. പെങ്ങളേയും കസിന്റെ ഭാര്യയേയും ഉള്ള്യേരിയിലെ പഴയ ഒരു പള്ളിയില്‍ കയറ്റി നോമ്പ് തുറക്കാനും മറ്റും. ഞങ്ങള്‍ ലൊക്കേഷന്‍ അന്വേഷിച്ചു. ഏകദേശം ലൊക്കേഷന്‍ ഞങ്ങള്‍ ആ പള്ളിയുടെ രണ്ട് കിലോ മീറ്റര്‍ അപ്പുറം ഒരു കനാല്‍ റോഡില്‍ കണ്ടെത്തി. അപ്പോഴാണു യഥാര്‍ത്ഥ പ്രതിസന്ധി വന്നത്.! ആരോട്, എങ്ങനെ ചോദിക്കും? ഓരോ വീട്ടിലും കയറാന്‍ പറ്റുമോ? ഇനി കയറിയാല്‍ എടുത്ത ആള്‍ സമ്മതിക്കുമോ? അല്ലെങ്കില്‍ പ്രശ്‌നമാവില്ലേ? പോലീസ് കോഴിക്കോട് നിന്ന് അനുമതി തന്നെങ്കിലും ആ ലോക്കലില്‍ നമുക്ക് പരിമിധികളില്ലേ? അപ്പോഴാണു മഗ്രിബ് ബാങ്ക് വിളിച്ചത്. ഞങ്ങള്‍ പള്ളിയിലേക്ക് തിരിച്ച് പോയി. നോമ്പ് തുറന്നു. അപ്പോഴേക്കും പള്ളിയിലെ പ്രമുഖര്‍ കാര്യങ്ങളറിഞ്ഞിരുന്നു പെങ്ങള്‍ വഴി. നാട്ടുകാരുടെ സഹായം തേടലായിരുന്നു ഞങ്ങളുടെ ലക്ഷ്യവും. ഞാന്‍ ഒരു കോണ്‍ഗ്രസ് എം എല്‍ എയുടെ ബ്രദര്‍ ഇന്‍ ലൊ എന്ന നിലയില്‍ കോണ്‍ഗ്രസുകാരും ലീഗുകാരും ആവേശത്തോടെ ഞങ്ങള്‍ക്കൊപ്പം നിന്നു.

മഗ്രിബ് നമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ ആ ലൊക്കേഷനിലെ ഒരു ബാബുവേട്ടനേയും മജീദ്ക്കയേയും മുന്നില്‍ നിര്‍ത്തി വീടുകള്‍ കയറി. ആരാണു കോഴിക്കോട് പോയി വന്നത് എന്നറിയുകയായിരുന്നു പ്രധാന ലക്ഷ്യം. മലയാളിയാണോ? അതോ ബംഗാളിയോ എന്ന സംശയവും കണ്‍ഫ്യൂഷനും വേറെയും. നൂറു മീറ്റര്‍ ചുറ്റളവില്‍ ബംഗാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന വീടുണ്ട്. എന്നാല്‍ അവരോട് ചോദിക്കാന്‍ ഞാന്‍ അനുവദിച്ചില്ല. ഒന്ന് ബംഗാളിയായത് കൊണ്ട് കള്ളനാക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. മറ്റൊന്ന് ആണെങ്കില്‍ അവര്‍ സ്ഥലം വിട്ടേക്കാം. അവിടെ നിന്നും ഇറങ്ങി ലൊക്കേഷന്‍ മാച് ചെയ്യാന്‍ നടന്ന് ഒരു പണി നടക്കുന്ന വീട്ടിലേക്ക് ഞാന്‍ കയറി. അവിടെ സാധ്യതയില്ല, ആരും താമസമില്ല എന്നും പറഞ്ഞ് നാട്ടുകാര്‍ വന്നില്ല. ഞാനും കസിനും ആ വീട്ടില്‍ കയറി. സൗണ്ട് പ്ലേ ചെയ്‌തെങ്കിലും ശബ്ദം വന്നില്ല. സ്വിച്ഡ് ഓഫ് ആയത് കൊണ്ടാവാം എന്നത് കൊണ്ട് വീട് മൊബെയില്‍ ലൈറ്റില്‍ ഏകദേശമൊന്ന് നോക്കി അവിടെ നിന്ന് ഇറങ്ങി. ആ വീടിനെ എനിക്ക് നല്ല സംശയം തോന്നി. കാരണം ഏറ്റവും ലൊക്കേഷന്‍ മാച് ആയത് അവിടെ നിന്നാണു. ഓണര്‍ മറ്റൊരു വീട്ടിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. തെരഞ്ഞ് മടുത്തു. ഒരു വീട്ടില്‍ സ്വീകരിച്ച് ഇരുത്തി ജ്യൂസ് തന്നു. പിന്നെ ബാക്കി പോലീസില്‍ ഏല്‍പ്പിച്ച് മടങ്ങാം എന്ന് തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങള്‍ രാവിലെ നാട്ടുകാരെ കാണിച്ച് അതില്‍ ഏതെങ്കിലും നാട്ടുകാര്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്താനും തീരുമാനിച്ച് ഞങ്ങള്‍ ഇറങ്ങി.

മലയാളിയാണെങ്കില്‍ ഞങ്ങള്‍ അവിടെ ഉണ്ടാക്കിയ ഓളം കാരണം എന്തെങ്കിലും പറഞ്ഞ് തിരിച്ചെത്തിച്ചേക്കാം, ബംഗാളി ആണെങ്കില്‍ ഫോണ്‍ കൊണ്ട് പോകുകയോ നശിപ്പിക്കുകയോ ചെയ്‌തേക്കാം. മലയാളി ആകാന്‍ പ്രാര്‍ത്ഥിച്ചു, കോഴിക്കോട്ടേക്ക് തിരിച്ചെത്തിയെങ്കിലും ഉറക്കം വന്നില്ല. നഷ്ടപ്പെട്ട ഫോണ്‍ ഓണായോ എന്ന് ഉറക്കം വരുന്നത് വരെ നോക്കിക്കൊണ്ടിരുന്നു. തളര്‍ന്നുറങ്ങിപ്പോയി.

രാവിലെ എണീറ്റപ്പോള്‍ രണ്ട് മിസ് കോള്‍, ഒന്ന് പോലീസ്, രണ്ട് താജ് ഹോട്ടലില്‍ നിന്നും വസ്ത്ര വ്യാപാരി. ‘ഒരാള്‍ ഫോണുമായി താജില്‍ വന്നിരിക്കുന്നു, കയ്യിലുള്ള ഐഫോണ്‍ പോലെ ആയതിനാല്‍ എടുത്ത് പോയതാണെന്ന് പറയുന്നു…’ അയാളുമായി പോലീസ് നിര്‍ദേശ പ്രകാരം പോലീസ് സ്റ്റേഷനില്‍ എത്തി. അയാള്‍ ആ ദേശത്തെ പ്രമുഖനാണു. അബദ്ധം പറ്റിപ്പോയി എന്ന് അയാള്‍ മജീദ്ക്കയോട് സമ്മതിച്ചു. തൊട്ട് പിന്നാലെ വീട്ടിലെത്തുമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല, എങ്കില്‍ ഇങ്ങനെയൊരു ‘അബദ്ധം’ (കളവ്) അയാള്‍ ചെയ്യില്ലായിരുന്നു. ഞങ്ങള്‍ക്കൊപ്പം വന്നവര്‍ പറഞ്ഞത് അയാള്‍ വിചാരിച്ചാല്‍ അളെ കണ്ടെത്താമെന്നായിരുന്നു. ഞങ്ങള്‍ ആദ്യം കയറിയ വീട് അയാളുടേതായിരുന്നു. പണി നടക്കുന്ന വീട്ടില്‍ കയറി ഞാന്‍ സംശയത്തോടെ നിന്നത് അയാള്‍ പണി കഴിപ്പിക്കുന്ന വീട്ടിലായിരുന്നു. അവിടെയാണു അയാള്‍ ഫോണ്‍ സ്വിച്ഡ് ഓഫ് ആക്കി വച്ചിരുന്നത്. പരാതി പിന്‍വലിച്ച് മാന്യത തുടരാന്‍ അനുവദിച്ച ശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് ഞങ്ങളിറങ്ങി.
‘പഠിച്ച കള്ളനല്ലെങ്കില്‍ ഐഫോണ്‍ എടുക്കാതിരിക്കുക എന്ന് പ്രിയപ്പെട്ട എല്ലാ കള്ളന്മാരേയും ഓര്‍മ്മപ്പെടുത്തുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here