പട്ടിണി കിടന്നും വിറച്ചും നടന്നും അതിർത്തി കടന്നു, ഒടുവിൽ റമീസ ഉക്രൈനിൽ നിന്ന് തിരിച്ചെത്തി

0
275

ഇടുക്കി: യുക്രൈനിയില്‍ കുടുങ്ങിയ മൂന്നാര്‍ സ്വദേശി റമീസ റഫീക്ക് തിരിച്ചെത്തി. ഇരുപത് കിലോമീറ്റളോളം നടന്ന റമീസയ്ക്കും സംഘത്തിനും അതിര്‍ത്തി കടക്കാന്‍ എടുത്തത് മൂന്ന് ദിവസമാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ തണുത്ത് വിറച്ചെത്തിയ ഇന്ത്യക്കാര്‍ക്ക് വെള്ളവും ഭക്ഷണവും ആദ്യം എത്തിച്ചത് മലയാളി അസോസിയേഷനും തുടര്‍ന്ന് പോളണ്ട് എംബസിയുമാണെന്ന് റമീസ പറയുന്നു.

ഇനിയും നിരവതിപേര്‍ യുദ്ധ ഭൂമിയില്‍ നിന്ന് രക്ഷപെടാനുണ്ട്. ആയുസിന്റെ വലിപ്പംകൊണ്ട് മാത്രമാണ് യുദ്ധ ഭൂമിയില്‍ നിന്ന് ജീവനോടെ നാട്ടിലെത്താന്‍ സാധിച്ചത്. യുദ്ധം ആരംഭിച്ചതോടെ 25 ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരം ബസില്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് യാത്രതിരിച്ചു. ആദ്യം എത്തിയത് റവാസ്‌ക എന്ന സ്ഥലത്തായിരുന്നു. അവിടെ നിന്ന് പുറത്തുകടക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ തൊട്ടടുത്ത ഷെഹീനിയിലെത്തി. അവിടെ നിന്ന് 16 കിലോമീറ്റര്‍ കാല്‍നടയായി എല്ലാം ഉപേക്ഷിച്ചാണ് അതിര്‍ത്തിയിലെത്തിയത് – രക്ഷപ്പെട്ടതിന്റെ അനുഭവങ്ങൾ റമീസ പറഞ്ഞു.

മൂന്ന് കവാടങ്ങള്‍ കടക്കാന്‍ മൂന്ന് ദിവസം വേണ്ടിവന്നു. ഓരോ ചെക്ക് പോസ്റ്റുകളും 15 മിനിറ്റ് ദൂരം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ജനത്തിരക്ക് മൂലം മൂന്ന് ദിവസം നില്‍ക്കേണ്ടിവന്നതായി റമീസ പറയുന്നു. മൈനസ് 7 ഡിഗ്രിയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിച്ചാണ് പോളണ്ടില്‍ കടന്നത്.  മലയാളി അസോസിയേഷനും പോളണ്ട് സര്‍ക്കാരും മറക്കാന്‍ കഴിയാത്ത വിധത്തില്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കി.

മാറിയുടക്കാന്‍ ഒന്ന് വാഷ്‌റൂമില്‍ പോകാന്‍ പോലും കഴിയാത്ത ഞങ്ങള്‍ക്ക് ഇരുകൂട്ടരും നല്‍കിയ സൗകര്യങ്ങള്‍ മറക്കാന്‍ കഴിയാത്തതാണെന്ന് നാലാം വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ റമീസ പറഞ്ഞു. രണ്ടുവര്‍ഷം കൂടി പഠനം പൂര്‍ത്തിയാക്കാന്‍ പോളണ്ട് എല്ലാവിധ സൗകര്യങ്ങളും ചെയ്ത് നല്‍കാമെന്നും ജോലി നല്‍കാമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഞങ്ങളുടെ സഹായത്തിനായി രംഗത്തെത്തി. ഒപ്പമുണ്ടായിരുന്ന നിരവധി പേര്‍ ഇപ്പോഴും യുദ്ധ ഭൂമിയിലാണ്. ഞങ്ങള്‍ താമസിച്ചിരുന്ന വെസ്റ്റര്‍ കാര്‍ട്‌സില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നില്ല. എന്നാല്‍ കാര്‍വിലും മറ്റിടങ്ങളിലും നിരവധി ആളുകള്‍ ഉണ്ട് – റമീസ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here