21 മുതല്‍ സ്‌കൂളുകള്‍ വൈകീട്ടുവരെ; മുഴുവന്‍ കുട്ടികളും വരണം; ശനിയാഴ്ചയും ക്ലാസുണ്ടാകും

0
201

തിരുവനന്തപുരം: സംസ്ഥാനത്ത സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ നിലയിലായിരിക്കും തുടരുക എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

21-ാം തിയതി മുതല്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്താനുള്ള ക്രമീകരണമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. രാവിലെ മുതല്‍ മുതല്‍ വൈകുന്നേരം വരെ ക്ലാസുണ്ടാകും.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28-നകം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും തുടര്‍ന്ന് റിവിഷന്‍ ഘട്ടത്തിലേക്ക് പോകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച നടത്തുന്ന അധ്യാപക സംഘടനകളുമായിട്ടുള്ള ചര്‍ച്ചക്ക് ശേഷം ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിദിനമായിരിക്കും. എല്ലാ

അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും തിങ്കളാഴ്ച തുറക്കുന്നുണ്ട്. ഉച്ചവരെയായിരിക്കും ഇവര്‍ക്ക് ക്ലാസുകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

10, 11, 12 ക്ലാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരംവരെയാണ് ഈ ക്ലാസുകള്‍ നടക്കുന്നത്. 21 മുതല്‍ ഇവര്‍ക്ക് സാധാരണ നിലയിലേക്ക് മാറും.

21ന് സ്‌കൂള്‍ സാധാരണനിലയിലാകുന്നത് വരെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകാര്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസ് ഇനി മുതല്‍ ഉച്ചയ്ക്ക് ശേഷമായിരിക്കും ഉണ്ടാകുക.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗരേഖ ഇങ്ങനെ

  • 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതല്‍ രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ നിലവിലുള്ളതുപോലെ ക്ലാസ്സുകള്‍ തുടരാവുന്നതാണ്.
  • 10, 11, 12 ക്ലാസുകള്‍ ഇപ്പോള്‍ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.
  • ഫെബ്രുവരി 21 മുതല്‍ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ തന്നെ ക്ലാസുകള്‍ എടുക്കാവുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്.
  • ഫെബ്രുവരി 21 മുതല്‍ സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.
  • 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28 ന് അകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും തുടര്‍ന്ന് റിവിഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.
  • ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങള്‍ ഒഴികെയുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.
  • എല്ലാ ശനിയാഴ്ചകളിലും സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതുമാണ്.
  • എസ്.എസ്.എല്‍.സി  പരീക്ഷയുമായി  ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ   വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനധ്യാപകര്‍ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കേണ്ടതാണ്.
  • പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ മുഖാന്തിരം ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോര്‍ട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കേണ്ടതാണ്.
  • എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍  പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ അതത് സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതാണ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി അതത് സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്.
  • കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും, മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ഉതകുന്നതുമായ  പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍  തലത്തില്‍  ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതാണ്.
  • പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നല്‍ നല്‍കേണ്ടതാണ്.
  • ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാ പ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകര്‍ അവലംബിക്കേണ്ടതാണ്. എസ്.സി.ഇ.ആര്‍.ടി യും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തില്‍ നല്‍കുന്നതാണ്.
  • ക്രഷ്, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ പ്രീ-പ്രൈമറി ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
  • പ്രീ പ്രൈമറി വിഭാഗം തിങ്കള്‍ മുതല്‍ വെളളി വരെ ദിവസങ്ങളില്‍ ഓരോ ദിവസവും 50% കുട്ടികളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ എടുക്കാവുന്നതാണ്.
  • വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരമാവധി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പാഠഭാഗങ്ങളുടെ   വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകള്‍ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ഡി.ഇ/ആര്‍.ഡി.ഡി/ എ.ഡി തലത്തില്‍ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറേണ്ടതാണ്.
  • എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷകള്‍ 2022 മാര്‍ച്ച് 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
  • 1 മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here