കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; കാസര്‍കോട് വികസന പാക്കേജില്‍ 5 കോടി രൂപ അനുവദിച്ചു

0
201

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ആധുനികവത്ക്കരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അദ്ധ്യക്ഷയായിട്ടുള്ള കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതിയാണ് പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കിയത്. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍കോട്് റെയില്‍വെ സ്റ്റേഷന്‍ മുതല്‍ തായലങ്ങാടി വരെയുള്ള ഭാഗമാണ് നവീകരിക്കുക. പദ്ധതിയുടെ ഭാഗമായി റെയില്‍വെ സ്റ്റേഷന് മുമ്പിലായി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും പാതയോരത്ത് യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി പാര്‍ക്കും നിര്‍മ്മിക്കും. ബാക്കിയുള്ള സ്ഥലത്ത് പൂന്തോട്ടം അടക്കമുളള പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും. റോഡിന് ഇരുവശവുമുള്ള മരങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തി ഇന്റര്‍ലോക്ക് ചെയ്ത് പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കും. പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. ആധുനിക ലഘു ഭക്ഷണശാല ഇതിനോടനുബന്ധിച്ച് ഉണ്ടാകും. റോഡിന് ഇരുവശവും ടൈല്‍സ് വിരിച്ച നടപ്പാത, ഓവുചാല്‍, കൈവരികള്‍ തുടങ്ങിയവയും സ്ഥാപിക്കും. ആധുനിക തെരുവു വിളക്ക് സംവിധാനം, സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പ്ലേ സംവിധാനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി.എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടി, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സി.എഞ്ചിനീയര്‍ കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here