കാസര്‍കോട് മെഡി. കോളേജില്‍ ജനറൽ ഒപി ഉടൻ തുടങ്ങും, ന്യൂറോളജിസ്റ്റിന്‍റെ സേവനവും ലഭ്യമാക്കും: മന്ത്രി വീണ ജോര്‍ജ്ജ്

0
410

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ജനറൽ ഒപി പ്രവര്‍ത്തനം ആരംഭിക്കുന്നു. എത്രയും പെട്ടന്ന് തന്നെ ജനറൽ ഒപി തുടങ്ങുമെന്ന് മെഡിക്കല്‍ കോളേജ് സന്ദർശിച്ച  ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. കാസര്‍കോട് ഉക്കിനടുക്കയിലുള്ള മെഡിക്കല്‍ കോളേജ് ഇതുവരെ കൊവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തിച്ചത്. ഇവിടെ ജനറല്‍ ഒപി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങൾ നിലവിൽ പുരോഗമിക്കുന്നത്. ഒപിയ്ക്ക് ആദ്യം ആരംഭിച്ച് പിന്നീട് കിടത്തി ചികിത്സാ സൌകര്യങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ന്യൂറോളജിസ്റ്റിനെയെങ്കിലും നിയമിക്കണമെന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആവശ്യം പരിഗണിച്ച് കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിന്‍റെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മെ‍ഡിക്കല്‍ കോളേജിലെ ആശുപത്രി ബ്ലോക്ക് സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. 2023-24 വര്‍‍ഷത്തോടെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.

കാഞ്ഞങ്ങാട്ട് വച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഉദ്ഘാടനം കഴിഞ്ഞ അമ്മയും കുഞ്ഞും ആശുപത്രി ഉടന്‍ തുറന്ന് കൊടുക്കുക, മെഡിക്കല്‍ കോളേജ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കുക, പെരിയ ഇരട്ടകൊലക്കേസ് പ്രതിയുടെ ഭാര്യയ്ക്ക് അനധികൃതമായി ജോലി കൊടുത്തത് റദ്ദാക്കുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു പ്രതിഷേധം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ കെട്ടിടത്തില്‍ ജില്ലാ തല അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം മന്ത്രി പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here