കണ്ണൂർ മാട്ടൂലിലെ മുഹമ്മദിനെപോലെ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് കനിവ് കാത്ത് ഒരു കുരുന്നു കൂടി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്ന് ആവശ്യം. ആറു മാസമാണ് ഇമ്രാന്റെ പ്രായം. കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒന്ന് ഇളകാൻ പോലുമാകാതെ വെന്റിലേറ്ററിലാണ് ഇമ്രാന്റെ ജീവിതം.
രോഗം സങ്കീർണമാകുന്നത് ഇമ്രാന്റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. ഒന്ന് കരയാൻ പോലുമാകാതെ നമ്മളിൽ ഓരോരുത്തരിലും പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഇമ്രാന്റെ കുടുംബം. കണ്ണൂരിലെ മുഹമ്മദിനെ പോലെ ഇമ്രാനെയും നമ്മൾ കൈവിടില്ലന്ന വിശ്വാസമാണ് കുടുംബത്തിനുള്ളത്.
സുമനസ്സുകള്‍ ഒറ്റക്കെട്ടായി കൈകോര്‍ത്തതോടെ എസ്.എം.എ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിലായ മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപയാണ് സമാഹരിച്ചത്. വിദേശത്തു നിന്നടക്കം നിരവധപേരാണ് സഹായവുമായി എത്തിയതോടെ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും തുക തികഞ്ഞത്.