ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു, ടി20 ലോകക്കപ്പില്‍ ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍

0
360

ദുബായ്: വരുന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ- പാകിസ്ഥാന്‍ പോര്. ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഇടം നേടിയയത്. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലാണ്. യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക.

എട്ട് ടീമുകളാണ് യോഗ്യത റൗണ്ട് കളിക്കുക. പൂള്‍ എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നീ ടീമുകളാണുള്ളത്. പൂള്‍ ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ്, പാപുവ ന്യൂ ഗിനിയ, ഒമാന്‍ എന്നീ ടീമുകളും കളിക്കും. പൂള്‍ എയിലെ ചാംപ്യന്മാര്‍ ഗ്രൂപ്പ് ഒന്നിലേക്കും രണ്ടാം സ്ഥാനക്കാര്‍ ഗ്രൂപ്പ് രണ്ട് രണ്ടിലും പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിക്കും. പൂള്‍ ബി ചാംപ്യന്മാര്‍ ഗ്രൂപ്പ് രണ്ടിലും രണ്ടാം സ്ഥാനക്കാര്‍ ഗ്രൂപ്പ് ഒന്നിലും കളിക്കും.

കൊവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്ന് ഇംഗ്ലണ്ടിനെ തോല്‍പിച്ച് വിന്‍ഡീസ് കിരീടം ചൂടിയിരുന്നു.

ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കും വേദിയാവുന്നതിനാല്‍ ഇന്ത്യന്‍ ടീമും മറ്റ് ടീമുകളിലെ താരങ്ങളും സെപ്റ്റംബറോടെ യുഎഇയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാകും ഐപിഎല്‍ അവസാനിക്കുക. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സീനിയര്‍ ടീം. മാഞ്ചസ്റ്ററില്‍ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണ് അവസാന ടെസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here