സൗദി അറേബ്യയില്‍ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും

0
540

റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അന്ന് പുലര്‍ച്ചെ ഒരു മണിയോടെ രാജ്യത്തിന്റെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച്‌ സ്വദേശികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ കൂടി ആഭ്യന്തര മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

  1. യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കല്‍ന ആപ്ലിക്കേഷനില്‍ അപ്ഡേറ്റ് ആയിരിക്കണം.
  2. കോവിഡ് അസുഖം ബാധിച്ച്‌ ഭേദമായി ആറ് മാസം കഴിഞ്ഞവര്‍. ഇക്കാര്യവും തവക്കല്‍ന ആപ്ലിക്കേഷനില്‍ അപ്ഡേറ്റ് ആയിരിക്കണം.
  3. 18 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കൊവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന, എട്ട് വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം സൗദിയിലെത്തി ഏഴ് ദിവസങ്ങള്‍ വീട്ടില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും ശേഷം പി.സി.ആര്‍ കോവിഡ് പരിശോധന നടത്തുകയും വേണം.

സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടതെന്നും കൊവിഡ് മഹാമാരി ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ മെയ് 17 ന് അന്താരാഷ്ട്ര യാത്രാവിലക്ക് എടുത്തു കളയുമ്ബോള്‍ രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നോ നിലവില്‍ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് അന്നേ ദിവസം മുതല്‍ യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ കാര്യങ്ങളെക്കുറിച്ച്‌ വരും ദിവസങ്ങളില്‍ അറിയിപ്പുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here