ഇടതുതരം​ഗത്തില്‍ പതറിയിട്ടും പിടിച്ചു നിന്ന് മുസ്ലീം ലീ​ഗ്, നാല് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി

0
577

കോഴിക്കോട്: ഇടത് തരംഗത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ വടക്കന്‍ കേരളത്തില്‍ പിടിച്ച്‌ നിന്നത് മുസ്ലീം ലീഗ് മാത്രം. പക്ഷേ മലപ്പുറത്തിന് പുറത്ത് മുസ്ലീം ലീഗ് പിടിച്ചെടുത്തത് കൊടുവള്ളി മാത്രം. 2016-ല്‍ 18 സീറ്റുണ്ടായിരുന്ന ലീഗ് ഇക്കുറി 4 സീറ്റ് നഷ്ടപ്പെടുത്തിയാണ് ഒരു സീറ്റ് പിടിച്ചെടുത്തത്.

2016-ല്‍ സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തില്‍ പോലും 18 സീറ്റുമായി ചെറുത്ത് നിന്ന മുസ്ലിം ലീഗിന് പക്ഷെ ഉത്തവണ പല പ്രധാന സീറ്റുകളും നഷ്ടമായി. 27 സീറ്റുകളിലാണ് ഇക്കുറി മുസ്ലീം ലീഗ് മത്സരിച്ചത്. പുതുതായി നേടാനായത് കൊടുവള്ളി മാത്രം. സിറ്റിംഗ് സീറ്റുകളായ കളമശ്ശേരി, കോഴിക്കോട് സൗത്ത്, കുറ്റ്യാടി, അഴിക്കോട് എന്നിവ ലീ​ഗിന് നഷ്ടപ്പെട്ടു.

വിജയിച്ച സീറ്റുകളിലെല്ലാം ഭൂരിപക്ഷവും കുറഞ്ഞു. താനൂരും തിരുവമ്ബാടിയും തിരിച്ചു പിടിക്കാമെന്ന ആഗ്രഹവും ഇടത് തരം​ഗത്തില്‍ തകര്‍ന്നു. പെരിന്തല്‍മണ്ണയില്‍ പരാജയത്തിന്റെ വക്ക് വരെ പോയ ലീ​ഗിന് അവരുടെ നോമിനേഷനായി സീറ്റ് കിട്ടിയ ഫിറോസ് കുന്നംപറമ്ബലിന് തവനൂരില്‍ കെ.ടി.ജലീലിനെ വിറപ്പിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി മല്‍സരിച്ച തിരൂരങ്ങാടിയും കുഞ്ഞാലിക്കുട്ടി മല്‍സരിച്ച വേങ്ങരയിലും ഇക്കുറി ഭൂരിപക്ഷം കുറഞ്ഞു. മലപ്പുറം ലോക്സഭാ മണ്ഡലത്തിലും പഴയ ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. കാല്‍നൂറ്റാണ്ടിന് ശേഷം മുസ്ലീം മത്സരരം​ഗത്തിറക്കിയ ഏക വനിതാസ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. കൊടുവള്ളിയിലെ എം.കെ.മുനീറിന്റെ ജയം സംഘടനയുടെ നഷ്ടപ്പെട്ട വോട്ടുകള്‍ ഒരു പരിധിവരെ തിരിച്ചു പിടിക്കാനായെന്നതിന്റെ സൂചനയായി.

മലപ്പുറത്തിന് പുറത്ത് കാസര്‍ഗോട്ട് രണ്ട് സീറ്റുകളിലും വിജയിച്ചത് നേട്ടമാണ്. പക്ഷേ മഞ്ചേശ്വരത്തെ വിജയം എല്‍ഡിഎഫിന്റെ ക്രോസ് വോട്ടിംഗിന്റെ കൂടെ ബലത്തിലാണെന്നതും ശ്രദ്ധേയമാണ്. കോങ്ങാട്ടും പുനലൂരും ഗുരുവായുരമടക്കം മലപ്പുറത്തിന് തെക്ക് പാര്‍ട്ടി മല്‍സരിച്ച മണ്ഡലങ്ങളിലൊന്നും നല്ല മല്‍സരം പോലും കാഴ്ച വയ്ക്കാനായില്ല. കളമശ്ശേരിയിലെയും അഴീക്കോട്ടെയും തോല്‍വികള്‍ കളങ്കിതരെ പിന്തുണയ്ക്കുന്ന ലീഗ് നിലപാടിനുള്ള തിരിച്ചടിയായി. എങ്കിലും വന്‍ തകര്‍ച്ചക്കിടയിലും പിടിച്ചു നിന്നു എന്ന് മാത്രം അഭിമാനിക്കാം ലീഗിന്.

മണ്ഡലം – സ്ഥാനാ‍ര്‍ത്ഥി – നേടിയ ഭൂരിപക്ഷം – 2016-ലെ ഭൂരിപക്ഷം

1. മഞ്ചേശ്വരം – എ.കെ.എം.അഷ്റഫ് – 745 -89
2. കാസര്‍കോട് – എന്‍.എ.നെല്ലിക്കുന്ന് – 13087 – 8607
3. കൊടുവള്ളി – എം.കെ.മുനീര്‍ – 6344 – 573
4. ഏറനാട് – പികെ ബഷീര്‍ – 22546 – 12893
5.കൊണ്ടോട്ടി – ടിവി ഇബ്രാഹിം – 17713 – 10654
6. വള്ളിക്കുന്ന് – പി.അബ്ദുള്‍ ഹമീദ് – 141116 – 12610
7. തിരൂരങ്ങാടി – കെപിഎ മജീദ് – 9468 – 6043
8.വേങ്ങര – പികെ കുഞ്ഞാലിക്കുട്ടി – 12293 – 38057
9. തിരൂര്‍ – കുറുക്കോളി മൊയ്തീന്‍ – 7212 – 7061
10. കോട്ടക്കല്‍ – കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ – 16588 – 15042
11. മങ്കട – മഞ്ഞളാംകുഴി അലി – 5903 – 1508
12. പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം – 38 – 579
13. മഞ്ചേരി – യു.എ.ലത്തീഫ് – 3094 – 19616
14. മലപ്പുറം – പി.ഉബൈദുള്ള – 35208 – 35672
15. മണ്ണാര്‍ക്കാട് – എന്‍.ഷംസുദ്ദീന്‍ – 5868 – 12325

1. മലപ്പുറം ഉപതെരഞ്ഞെടുപ്പ് – അബ്ദുള്‍സമദ് സമദാനി – 1,14,615

  1. (2,60,153 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും ജയിച്ചത്)

LEAVE A REPLY

Please enter your comment!
Please enter your name here