കോന്നിയിലേക്കും മഞ്ചേശ്വരത്തേക്കും നെട്ടോട്ടം; ജനത്തെ കണ്ടാല്‍ ക്ഷീണമാറുമെന്ന് സുരേന്ദ്രന്‍

0
367

ടത് വലത്‌ ബലാബലത്തെ ചെറുത്ത് കേരളത്തില്‍ തങ്ങളുടെ പതാക നാട്ടാന്‍ അക്ഷീണപരിശ്രമത്തിലാണ് ബി.ജെ.പി. കഴിഞ്ഞതവണ ഒ. രാജഗോപാലിലൂടെ ഹരിശ്രീകുറിച്ച നിയമസഭാ രാഷ്ട്രീയം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയോഗമാണ് ഇക്കുറി പാര്‍ട്ടി നേതൃത്വത്തിന്. കോന്നിയിലും മഞ്ചേശ്വരത്തും ജനവിധിതേടുന്നതിനുപുറമേ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍പിടിക്കേണ്ട ഭാരിച്ച ചുമതലയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുണ്ട്. വികസനവും വിശ്വാസസംരക്ഷണവും സമന്വയിപ്പിച്ചുള്ളതാണ് സുരേന്ദ്രന്റെ പ്രചാരണരീതി.

കാറ്റൊന്നടിച്ചാല്‍ കറണ്ടുപോകുന്ന കോന്നി. മലയോരമണ്ഡലത്തിന്റെ വികസനപിന്നാക്കാവസ്ഥ പറഞ്ഞ് മാറിമാറി ഭരിച്ച മുന്നണികളെ പരിഹസിക്കുന്ന വാചകങ്ങള്‍ മുന്നിലെ പ്രചാരണവാഹനത്തില്‍നിന്ന് മൈക്കിലൂടെ ഉയരുന്നു. കോന്നിയില്‍ വികസനമെത്തിക്കാന്‍, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ നേട്ടം കൊണ്ടുവരാന്‍ എന്‍.ഡി.എ.യുടെ വികസനനായകന്‍ കെ.സുരേന്ദ്രന്‍ ഈ വാഹനത്തിന് തൊട്ടുപിന്നാലെ എത്തുന്നുവെന്ന അറിയിപ്പ്. കയറ്റിറക്കങ്ങള്‍ നിറഞ്ഞ, മെറ്റലിളകിയ േറാഡിലൂടെ വേഗംകുറച്ച് സ്ഥാനാര്‍ഥിയുടെ വാഹനം വനമേഖലയോടുചേര്‍ന്നുകിടക്കുന്ന ഗുരുനാഥന്‍മണ്ണിലേക്ക്. നിശ്ചയിച്ചിരുന്നതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് എത്തിയതെങ്കിലും പ്രായമായവരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം പൊരിവെയിലത്തും കാത്തുനില്‍ക്കുന്നു. ആരതിയുഴിഞ്ഞുള്ള സ്വീകരണം.

വിസ്തൃതമാണ് കോന്നിമണ്ഡലം. ഓരോ ദിവസവും എത്തേണ്ട സ്ഥലങ്ങളേറെ. സ്വീകരണങ്ങളില്‍ ഹ്രസ്വമായ പ്രസംഗമാണ്. ‘നേരത്തേ ഇറങ്ങിയ പോയന്റില്‍നിന്ന് 15 മിനിട്ടുകൊണ്ട് എത്താമെന്ന് കരുതിയിടത്തേക്ക് മുക്കാല്‍ മണിക്കൂറിലേറെ എടുത്തു’ റോഡുവികസനത്തെപ്പറ്റിയുള്ള യു.ഡി.എഫ്., എല്‍.ഡി.എഫ്. അവകാശവാദങ്ങളെ പരോക്ഷമായി കളിയാക്കിക്കൊണ്ടുള്ള സുരേന്ദ്രന്റെ ആമുഖപരാമര്‍ശം ജനക്കൂട്ടത്തിന് നന്നേ രസിച്ചു. മാറ്റമാണ് കോന്നിക്ക് വേണ്ടത്. പുതിയ കോന്നി മോദിക്കൊപ്പം. പ്രസംഗം കഴിഞ്ഞപ്പോള്‍ ഒപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ കുട്ടികളുടെ തിരക്ക്.

മഞ്ചേശ്വരത്തുനിന്ന് അതിരാവിലെ പുറപ്പെട്ട് പത്തനംതിട്ടയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയതാണ്. മണ്ഡലത്തിലെ വിദൂരമായ കിഴക്കന്‍മലയോരമേഖലയിലാണ് പര്യടനം. ദീര്‍ഘയാത്രയുടെ ക്ഷീണമോ തളര്‍ച്ചയോ ഒന്നും സുരേന്ദ്രനില്‍ പ്രകടമല്ല. അഥവാ അല്‍പ്പം ക്ഷീണംതോന്നിയാല്‍ത്തന്നെ അത് പ്രവര്‍ത്തകരെയും ജനങ്ങളെയും കാണുമ്പോള്‍ മാറുമെന്ന് അദ്ദേഹം പറയുന്നു.

രണ്ടുദിവസം കോന്നിയും രണ്ടുദിവസം മഞ്ചേശ്വരവുമായി പകുത്ത് തുല്യമായ പ്രചാരണം. രണ്ടും മുമ്പ് മത്സരിച്ച മണ്ഡലങ്ങള്‍. താഴേത്തട്ടുവരെയുള്ള പ്രവര്‍ത്തകര്‍ പരിചിതര്‍. അതിനാല്‍ സ്ഥാനാര്‍ഥിയുടെ ഒന്നോ രണ്ടോ ദിവസങ്ങളിലെ അഭാവം പ്രചാരണത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. തീപാറുന്ന ത്രികോണപ്പോരാട്ടമാണ് കോന്നിയില്‍.

പരമ്പരാഗത വോട്ടിങ് മാറും

‘ഇത്തവണ മാറ്റമുണ്ടാകും’ ഗുരുനാഥന്‍മണ്ണില്‍നിന്ന് കോട്ടമണ്‍ പാറയിലേക്കുള്ള യാത്രക്കിടെ സുരേന്ദ്രന്‍ പറഞ്ഞു. പരമ്പരാഗത വോട്ടിങ് രീതിക്ക് ഇത്തവണ മാറ്റംവരും. ആ സൂചനകളാണ് ലഭിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ന്യൂനപക്ഷസമുദായങ്ങളില്‍നിന്ന് ബി.ജെ.പി.ക്ക് പിന്തുണ വര്‍ധിക്കുമെന്നും സുരേന്ദ്രന്‍ പറയുന്നു.

സ്ഥാനാര്‍ഥിമാത്രമല്ല കെ. സുരേന്ദ്രന്‍, സംസ്ഥാനത്തെ പാര്‍ട്ടിയുടെ അമരക്കാരാന്‍കൂടിയാണ്. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ മാത്രമല്ല, കേരളത്തിലുടനീളം പാര്‍ട്ടിയുടെയും എന്‍.ഡി.എ.യുടെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുെട ചുക്കാന്‍ പിടിക്കേണ്ടതുണ്ട്. ഒരു പ്രചാരണയോഗം പൂര്‍ത്തിയാക്കി അടുത്ത സ്ഥലത്തേക്കുള്ള യാത്രയ്ക്കായി കാറില്‍ കയറുമ്പോള്‍ത്തന്നെ മൊബൈല്‍ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുതുടങ്ങും. മറ്റുമണ്ഡലങ്ങളില്‍ചുമതലയുള്ള നേതാക്കള്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരായിരിക്കും മറുതലയ്ക്കല്‍. സംസ്ഥാന അധ്യക്ഷന്റെ തീരുമാനങ്ങളും നിര്‍ദേശങ്ങളും തേടിയുള്ള വിളികള്‍. സ്വീകരണപരിപാടികളും യോഗങ്ങളും കഴിഞ്ഞാലും വ്യക്തികളെ സന്ദര്‍ശിക്കലുംമറ്റുമായി അത് നീളും. കടുത്ത ചൂടിനെ അതിജീവിക്കാന്‍ പ്രത്യേക ഭക്ഷണക്രമമൊന്നുമില്ല. ധാരാളം വെള്ളം കുടിക്കും. പരമാവധി വെജിറ്റേറിയന്‍ ആഹാരം.

നിയമസഭാതിരഞ്ഞെടുപ്പുവിജയമെന്നതിനപ്പുറം മോദി ഭരിക്കുന്ന ഇന്ത്യയില്‍ രാഷ്ട്രീയമായി കേരളത്തെ കണ്ണിചേര്‍ക്കുക എന്ന വലിയ വെല്ലുവിളി എറ്റെടുത്താണ് കെ. സുരേന്ദ്രന്റെ പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here