ബംഗളൂരു: കർണാടകയിലെ പള്ളികളിൽ രാത്രി 10 മുതൽ ആറ് മണി വരെ ഉച്ചഭാഷിണിക്ക് വഖഫ് ബോർഡ് നിരോധനമേർപ്പെടുത്തി. ശബ്ദമലിനീകരണം തടയുന്നതിനാണ് നിയന്ത്രണമെന്ന് ബോർഡ് ഉത്തരവിൽ പറയുന്നു. പള്ളികളിൽ ബാങ്ക് കൊടുക്കുന്ന സമയത്താണ് ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നതിന് നിയന്ത്രണം.
പള്ളികളിലും ദർഗകളിൽ നിന്നുമുള്ള ലൗഡ്സ്പീക്കറിന്റെ ശബ്ദം ശബ്ദമലിനീകരണത്തിന് കാരണമാവുന്നുണ്ട്. ഇത് ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെ പള്ളികളിലും ദർഗകളിലും ലൗഡ്സ്പീക്കറിന്റെ ഉപയോഗം നിരോധിക്കുകയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ബാങ്ക് വിളിക്കുന്നതിനും മരണ വിവരം നൽകൽ, മാസപ്പിറവി അറിയിക്കൽ എന്നിവക്ക് മാത്രമേ പകൽ ലൗഡ്സ്പീക്കർ ഉപയോഗിക്കാനാവു. നമസ്കാരം, സലാത്ത്, ജുമുഅ ഖുത്വുബ, മറ്റ് മതപരമായ പരിപാടികൾ എന്നിവയെല്ലാം പള്ളിക്കകത്തെ സ്പീക്കറുകൾ മാത്രം ഉപയോഗിച്ച് നടത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.