തൃക്കരിപ്പൂർ: വെള്ളിയാഴ്ച ദുബൈയിൽ നടന്ന പ്രശസ്തമായ ‘അയൺമാൻ 70.3’ മത്സരത്തിൽ ചെറുവത്തൂർ കാടങ്കോട് സ്വദേശി ഷാഫി തയ്യിലിെൻറ (39) നേട്ടം ജില്ലക്ക് അഭിമാനമായി. നീന്തലും സൈക്ലിങ്ങും ദീർഘദൂര ഓട്ടവും സമന്വയിക്കുന്ന കടുകട്ടിയുള്ള കായികക്ഷമത മത്സരമാണ് ‘അയൺമാൻ’.
ദുബൈ ഭരണകൂടത്തിെൻറ പിന്തുണയോടെ അയൺമാൻ ഫൗണ്ടേഷനാണ് മത്സരം സംഘടിപ്പിച്ചത്. എട്ടര മണിക്കൂർകൊണ്ട് പൂർത്തീകരിക്കാവുന്ന മത്സരം ആറു മണിക്കൂർ 42 മിനിറ്റ് 18 സെക്കൻഡിലാണ് ഷാഫി പൂർത്തീകരിച്ചത്.
ജില്ലയിൽനിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളാണ് ഷാഫി. 1.9 കിലോമീറ്റർ നീന്തലും 90 കിലോമീറ്റർ സൈക്ലിങ്ങും ഒരുകിലോമീറ്റർ ഓട്ടവുമാണ് ഹാഫ് അയൺമാൻ കടമ്പകൾ.
ജുമൈര കടലിലായിരുന്നു നീന്തൽ. പിന്നീട് വേഷംമാറി സൈക്കിളിലേക്ക്. അൽ ഖുദ്റയിലേക്കും തിരിച്ചുമായിരുന്നു യാത്ര.
പിന്നീട് പൊരിവെയിലിൽ 21 കിലോമീറ്റർ ഓടിയെത്തിയാണ്, ദുബൈയിൽ ഐ.ടി കമ്പനി നടത്തുന്ന ഷാഫി ദൗത്യം പൂർത്തീകരിച്ചത്. ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ വ്യായാമം പതിവാക്കിയ ഷാഫി നേരേത്ത നഗ്നപാദനായി ജബൽ ജെയ്സ് മല കയറിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നായ ജബൽ ജെയ്സിന് 1800 മീറ്റർ ഉയരമുണ്ട്.
76 ലോകോത്തര താരങ്ങൾ ഉൾപ്പെടെ 1500 പേരാണ് ഇത്തവണ അയൺമാൻ മത്സരത്തിൽ പങ്കെടുത്തത്. ഷാഫി ഉൾപ്പെടെ എട്ടു മലയാളികളും അണിനിരന്നു. ഡെൻമാർക്കിെൻറ ഡാൻ ബക്ക്ഗാഡും (പുരുഷ വിഭാഗം) സ്വിസ് താരം ഡാനിയേല റൈഫും (വനിത വിഭാഗം) ജേതാക്കളായി.
വരുന്ന ആഗസ്റ്റിൽ കസാഖ്സ്താനിൽ നടക്കുന്ന ഫുൾ അയൺമാൻ മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഷാഫി. കാടങ്കോട്ടെ മുഹമ്മദ് -ഹഫ്സത്ത് ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഷമീല. മക്കൾ: ആയിഷ, അലൻ.