മാനന്തവാടി (വയനാട്): പള്ളിയിൽ നമസ്‌കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനകത്ത് കാഠിന്യമേറിയ പശ ഒഴിച്ചു വെച്ച സംഭവത്തിൽ പള്ളി ഖത്തീബിനെതിരെ കേസെടുത്തു. ചെരിപ്പിനകത്ത് സൂപ്പര്‍ ഗ്ലൂവിന് സമാനമായ പശ ഒഴിച്ചതിനെ തുടര്‍ന്ന് മഹല്ല് പ്രസിഡന്‍റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ കാലുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് പള്ളി ഖത്തീബ് അബ്ദുൽ റഷീദ് ദാരിമിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 324 വകുപ്പ് പ്രകാരം കേസെടുത്തത്. വ്യക്തിവിരോധത്തെ തുടർന്ന് ചെരിപ്പിൽ പശ ഒഴിച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
ജനുവരി ഒന്നിന് വൈകീട്ട് മാനന്തവാടി എരുമത്തെരുവ് ഖിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ മഗരിബ് നമസ്‌ക്കാരം നിർവഹിക്കാനെത്തിയ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ചെരുപ്പില്‍ നിന്നും കാല്‍ വേര്‍പ്പെടുത്താനായത്. പ്രമേഹ രോഗി കൂടിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകിപ്പോയിരുന്നു.
സംഭവത്തെ തുടര്‍ന്ന് മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കേസെടുത്തത്.
എന്നാല്‍, അബ്ദുൽ റഷീദ് ദാരിമി ഇതുവരെ കുറ്റം സമ്മതിച്ചിട്ടിെല്ലന്നാണ് സൂചന. താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചും ഖത്തീബിേന്റതെന്ന രീതിയിലുള്ള ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.