Home Latest news നെക്സയ്‍ക്ക് ആറു വയസ്, മാരുതി വിറ്റത് ഇത്രയും ലക്ഷം കാറുകൾ!
രാജ്യത്തെ ഏറ്റവും വലിയ വാഹ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പാണ് നെക്സ. ആറു വര്‍ഷം മുമ്പാണ് നെക്സയിലൂടെയുള്ള വിപണനം കമ്പനി ആരംഭിച്ചത്. ആറുവർഷത്തിനിടെ നെക്സയിലൂടെ മാരുതി സുസുക്കി വിറ്റഴിച്ചത് 13 ലക്ഷം വാഹനങ്ങളെന്നാണ് കണക്കുകള്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2015 മുതലാണ് നെക്സ വഴി മാരുതി വില്‍പ്പന ആരംഭിച്ചത്. എസ്-ക്രോസ് മോഡലാണ് നെക്സയിലൂടെ മാരുതി ആദ്യമായി വിപണിയില്‍ എത്തിച്ച വാഹനം. മാരുതിയുടെ മറ്റ് ഡീലര്‍ഷിപ്പുകളെ അപേക്ഷിച്ച് എല്ലാ കാര്യത്തിലും കൂടുതല്‍ പ്രീമിയം നിലവാരം വാഗ്ദാനം ചെയ്യുന്നു എന്നതാണ് നെക്‌സയുടെ പ്രത്യേകത.
നെക്സ പ്രവർത്തനം ആരംഭിച്ച 2015ൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ വെറും അഞ്ചു ശതമാനമായിരുന്നു. എന്നാൽ 2020 ആകുമ്പോഴേക്ക് മാരുതി സുസുക്കിയുടെ ആകെ വിൽപനയിൽ 19 ശതമാനത്തോളം നെക്സയിൽ നിന്നാണെന്നാണ് സൂചന. 11,26,378 വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 2021 ജനുവരി വരെയുള്ള കാലത്തിനിടെ മാരുതി സുസുക്കി ഇന്ത്യ വിറ്റത്. എന്നാൽ, 2019 ഏപ്രിൽ–2020 ജനുവരി കാലത്ത് വിറ്റ 13,32,395 യൂണിറ്റിനെ അപേക്ഷിച്ച് 15.5% കുറവാണിത്.
മാരുതി സുസുക്കി ഇന്ത്യ നെക്സ’ ശൃംഖല വഴി പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ, കോംപാക്ട് കാറായ ഇഗ്നിസ്, എസ്‌യുവിയായ എസ് ക്രോസ്, പ്രീമിയം സെഡാനായ ‘സിയാസ്’, പ്രീമിയം വിവിധോദ്ദേശ്യ വാഹനമായ ‘എക്സ് എൽ സിക്സ്’ തുടങ്ങിയവയാണ് വിൽക്കുന്നത്. രാജ്യത്തെ ഇരുനൂറോളം നഗരങ്ങളിലായി മുന്നൂറ്റി എഴുപതിലേറെ ഷോറൂമുകളാണു ‘നെക്സ’ ശൃംഖലയിലുള്ളത്. നെക്സ ഷോറൂമുകൾ വഴി കഴിഞ് വർഷം 2.3 ലക്ഷത്തിലേറെ കാറുകളാണു വിറ്റഴിഞ്ഞതെന്നാണു മാരുതി സുസുക്കിയുടെ കണക്ക്.
ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രീമിയം അനുഭവം പ്രദാനം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണു നെക്സ വിപണന ശൃംഖല 2015ൽ ആരംഭിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.